ചേർത്തല: ഒറ്റമുറി മാത്രമുള്ള വാടകവീട്ടിൽനിന്ന് വീട്ടുടമ ഇറക്കിവിട്ട അമ്മയും മകളും പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. തണ്ണീർമുക്കം കൊക്കോതമംഗലം ചന്ദ്രവിലാസത്തിൽ ഗീതാമണിയും (46) കിങ്ങിണിയും (21) ആണ് ചേർത്തല സ്റ്റേഷനിലെത്തിയത്. പൊലീസ് ഇടപെട്ട് രണ്ടുമാസത്തേക്കുകൂടി താമസിപ്പിക്കാനും ഇവരുടെ രണ്ട് സെൻറിലെ ഇടിഞ്ഞുവീണ വീട് പുനർനിർമിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു. എട്ട് വർഷമായി ചേർത്തല ശാവേശേരിക്ക് സമീപത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതും കിടക്കുന്നതും സാധനങ്ങൾ സൂക്ഷിക്കുന്നതുമെല്ലാം ഒറ്റമുറിയിലാണ്. മറ്റ് വാടകക്കാർക്കൊപ്പമുള്ള പൊതുശൗചാലയമാണുള്ളത്. മാതാപിതാക്കൾ മരിച്ച ഗീതക്ക് അടുത്ത ബന്ധുക്കളാരുമില്ല. ശാരീരിക അവശത കാരണം അരൂരിലെ ചെമ്മീൻ കമ്പനിയിലെ പണിക്ക് പോകാൻ കഴിയുന്നില്ല. ചേർത്തലയിലെ വസ്ത്രശാലകളിൽ പാർട്ട്ടൈം ജോലി ചെയ്താണ് കിങ്ങിണി പഠനം പൂർത്തിയാക്കിയത്. പ്ലസ് ടുവിനുശേഷം ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ച് ചേർത്തലയിലെ സ്വകാര്യലാബിൽനിന്ന് കിട്ടുന്ന വരുമാനത്തിലാണ് ഇവർ ജീവിക്കുന്നത്. മറ്റ് മുറികളിൽ വാടകക്ക് താമസിക്കുന്നവർ തമ്മിൽ സംഘർഷം ഉണ്ടായതിെൻറ പേരിലാണ് വാടകക്കാരൻ എല്ലാവരോടും മുറി ഒഴിയാൻ ആവശ്യപ്പെട്ടത്. മറ്റുള്ളവർ പോയെങ്കിലും ഇവർക്ക് മറ്റെങ്ങും സൗകര്യം കിട്ടിയില്ല. കഴിഞ്ഞദിവസം വീട്ടുടമ ഇവരുടെ മുറിയുടെ വാതിൽ പൂട്ടിയതോടെ വസ്ത്രങ്ങളുൾപ്പെടെ എല്ലാം മുറിയിലായി. രാത്രി അന്തിയുറങ്ങാൻ ഇടമില്ലാതെ വന്നതോടെയാണ് സ്റ്റേഷനിൽ എത്തിയത്. എസ്.ഐ പി.പി. പ്രതാപചന്ദ്രെൻറ നേതൃത്വത്തിൽ പൊലീസ് സംഘം ഇവരെയും കൂട്ടി വാടക വീട്ടിൽ എത്തുകയും ഇവർക്ക് മറ്റെവിടെയെങ്കിലും വീട് കിട്ടുന്നതുവരെ രണ്ടുമാസത്തേക്കെങ്കിലും ഇറക്കിവിടരുതെന്ന് നിർദേശം നൽകുകയുമായിരുന്നു. ഇവരുടെ കൊക്കോതമംഗലത്തെ രണ്ട് സെൻറിലെ വീടും പൊലീസ് സന്ദർശിച്ചു. അയൽവീട്ടുകാർ വേലികെട്ടി അടച്ചതിനാൽ ഇവിടേക്ക് വഴി ഇല്ലാത്ത അവസ്ഥയാണ്. അഗതി പദ്ധതിയിൽ 15 വർഷത്തോളം മുമ്പ് ലഭിച്ച രണ്ടുമുറി വീട് ഇടിഞ്ഞുവീഴാറായ സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.