വിവാദങ്ങളൊഴിയാതെ മഹാരാജാസ് കോളജ്

കൊച്ചി: കലങ്ങി മറിയുകയാണ് മഹാരാജാസ് കോളജ്. എന്നും അങ്ങനെയായിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍. കേരളത്തിന്‍െറ ബൗദ്ധിക മുന്നേറ്റത്തിന്‍െറ നെടുനായകത്വം ഒരുകാലത്ത് മഹാരാജാസ് കോളജിനായിരുന്നു. രാഷ്ട്രീയവും തത്വശാസ്ത്രവും കവിതയും കഥയും കലയും ഇഴചേര്‍ന്ന് നെയ്തെടുത്ത പാരമ്പര്യമാണ് ഈ കോളജിന്‍േറത്. ഇന്ന് കേരളത്തിന്‍െറ ഏത് രംഗത്തും തിളങ്ങിനില്‍ക്കുന്നവരില്‍ ഏറിയ പങ്കും മഹാരാജാസ് കോളജിന്‍െറ ഉല്‍പന്നങ്ങളാണ്. പ്രശസ്തരുടെ ഒരു നീണ്ടനിര തന്നെയുണ്ട് മഹാരാജാസിന്‍െറ പൂര്‍വവിദ്യാര്‍ഥികളില്‍. എന്നാല്‍, ഇന്ന് കാര്യങ്ങള്‍ മാറി. അക്കാദമിക നിലവാരവും രാഷ്ട്രീയ ബോധവും താഴ്ന്ന് കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് കോളജിന്‍െറ സ്വയംഭരണാവകാശ പ്രശ്നങ്ങള്‍ ഉയര്‍ന്നത്. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും കോളജിന് സ്വയംഭരണ പദവി നല്‍കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മൂന്ന് വിവാദങ്ങള്‍കൊണ്ടാണ് ഈയടുത്ത് മഹാരാജാസ് കോളജ് നിറഞ്ഞുനിന്നത്. കന്യാമറിയത്തെയും യേശുക്രിസ്തുവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതും അതിന്‍െറ പേരില്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യിപ്പിച്ചതും ആദ്യത്തേത്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. രണ്ടാമത് വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറി എന്നതാണ്. ആണ്‍കുട്ടികളുമായി പെണ്‍കുട്ടികള്‍ സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു അത്. ഈ വിഷയത്തില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് മാപ്പപേക്ഷിച്ചിരുന്നു. പിന്നീടാണ് കസേര കത്തിക്കല്‍ വിവാദം. സദാചാര പൊലീസിങ്ങിനെതിരെ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കി. കോളജിലെ ഏഴ് അധ്യാപകരാണ് വിദ്യാര്‍ഥികളെ ഇത്തരത്തില്‍ സംഘടിപ്പിക്കുന്നതെന്ന് ആരോപണമുയര്‍ന്നു. കസേര കത്തിച്ച മൂന്നുപേരെ എസ്.എഫ്.ഐ പുറത്താക്കുകയും ചെയ്തു. 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കത്തിയമര്‍ന്ന പ്രിന്‍സിപ്പലിന്‍െറ കസേരയില്‍നിന്നുയര്‍ന്ന വിവാദങ്ങളുടെ പുക അടങ്ങിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.