മണ്ണഞ്ചേരി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആര്യാട് ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ആര്‍ദ്രമീ ആര്യാട് പദ്ധതിയുമായി ബന്ധപ്പെട്ട് പാതിരപ്പള്ളിയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആദ്യവര്‍ഷം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും. പ്രാഥമികാരോഗ്യ മേഖലയിലെ ആശുപത്രികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും മികച്ച നിലയിലേക്ക് മാറ്റാനാകും. അഞ്ച് വര്‍ഷംകൊണ്ട് ഈ നേട്ടം കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ ചെട്ടികാട് താലൂക്ക് ആശുപത്രിയെ മികച്ച താലൂക്ക് ആശുപത്രിയാക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. നിലവിലുള്ള ആശുപത്രിക്ക് സമീപം മൂന്നേക്കര്‍ സ്ഥലംകൂടി വാങ്ങാനുള്ള നടപടിയായി. ആശുപത്രി എങ്ങനെയായിരിക്കണമെന്ന് നാട്ടിലെ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് അതനുസരിച്ചാവും ആശുപത്രി മന്ദിരമടക്കം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീന സനല്‍കുമാര്‍,പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഇന്ദിര തിലകന്‍, ജെ. ജയലാല്‍, കവിത ഹരിദാസ്, തങ്കമണി ഗോപിനാഥ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.ടി. മാത്യു, പി.എ. ജുമൈലത്ത്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.പി. സ്നേഹജന്‍, ജയന്‍ തോമസ്, കൊച്ചുത്രേസ്യ ജയിംസ്, വി.എം. സുഗന്ധി, മുത്തുലക്ഷ്മി ഗോപാലകൃഷ്ണന്‍, വിലഞ്ചിത ഷാനവാസ് എന്നിവര്‍ സംസാരിച്ചു. ഡോ. ബി. ഇക്ബാല്‍, ഡോ. സൈറു ഫിലിപ്, ഡോ. മാത്യൂസ് നബേലിന്‍, ഡോ. കെ.എസ്. ഷിനു, ഡോ. ഷെഹിര്‍ഷാ, ഡോ. എം. ആശ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.