ഖനനാനുമതിയുടെ മറവില്‍ മണ്ണെടുപ്പ് വ്യാപകം

കോലഞ്ചേരി: മാനദണ്ഡങ്ങള്‍ ലംഘിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മണ്ണെടുപ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതിയെന്ന് ആക്ഷേപം. പത്ത് സെന്‍റില്‍ താഴെ മണ്ണെടുപ്പിന് അനുമതി നല്‍കാനുളള അധികാരം കഴിഞ്ഞ സര്‍ക്കാറാണ് വകുപ്പിന് നല്‍കിയത്. ഇതാണ് വ്യാപക അഴിമതിക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജിയോളജി വകുപ്പിന്‍െറ ഓഫിസ് കേന്ദ്രീകരിച്ച് മണ്ണെടുപ്പിന് പെര്‍മിറ്റ് നല്‍കുന്നതിനായി ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് വന്‍തുക കോഴ നല്‍കിയാണ് മണ്ണ്മാഫിയ ചുളുവില്‍ പെര്‍മിറ്റുകള്‍ സംഘടിപ്പിക്കുന്നത്. പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കുന്നതും ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതും ഈ ഏജന്‍റുമാരാണ്. ഇതിനായി വന്‍തുകയാണ് ഫീസായി ഇടപാടുകാരില്‍നിന്നും ഈടാക്കുന്നത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍നിന്നും പെര്‍മിറ്റ് സംഘടിപ്പിക്കുന്നതിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇവര്‍ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഒന്നുകില്‍ പത്ത് സെന്‍റില്‍ താഴെ വീടു വെക്കുന്നതിനൊ അല്ളെങ്കില്‍ സര്‍ക്കാറിന്‍െറ വന്‍കിട പദ്ധതികളുടെ നിര്‍മാണത്തിന്‍െറ ഭാഗമെന്നോ ആണ് അപേക്ഷയില്‍ സൂചിപ്പിക്കുന്നത്. ഇതിന് സഹായകരമായ രീതിയില്‍ വില്ളേജ് ഓഫിസില്‍നിന്ന് ലൊക്കേഷന്‍ സ്കെച്ച് അടക്കമുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കുന്നതോടെ കാര്യം സാധിക്കും. മണ്ണെടുപ്പ് വിവാദമാകുമ്പോള്‍ പെര്‍മിറ്റാണ് പ്രശ്നമെന്ന് പറഞ്ഞ് റവന്യൂ വകുപ്പും റവന്യൂ വകുപ്പിന്‍െറ സമ്മതപത്രമുള്ളതിനാലാണ് അനുമതി നല്‍കിയതെന്ന വ്യാഖ്യാനവുമായി ജിയോളജി വകുപ്പും തടിയൂരും. നല്‍കുന്ന പെര്‍മിറ്റിനൊപ്പം അപേക്ഷകന്‍ പാലിക്കേണ്ട 16 ഇന നിര്‍ദേശങ്ങളും നല്‍കാറുണ്ട്. എന്നാല്‍, ഇത് അവര്‍ പാലിക്കുന്നുണ്ടോ എന്ന് തങ്ങള്‍ പരിശോധിക്കാറില്ളെന്നാണ് ജിയോളജി വകുപ്പില്‍നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. ഇത് തന്നെയാണ് പത്ത് സെന്‍റ് മണ്ണെടുപ്പിന്‍െറ പേരില്‍ ഏക്കര്‍ കണക്കിന് മലകള്‍ അപ്രത്യക്ഷമാകാന്‍ കാരണം. മഴുവന്നൂര്‍ പഞ്ചായത്തിലെ കൊട്ടിക്കമലയിലെ എട്ടേക്കര്‍ സ്ഥലത്തെ മണ്ണെടുപ്പാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ബൈപാസിന്‍െറ പേരിലാണ് ഇവര്‍ക്ക് മണ്ണെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതടക്കം കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ മാത്രം എട്ടിടത്താണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ പെര്‍മിറ്റുമായി മണ്ണെടുപ്പ് നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്‍െറ പിടിയിലേക്കമരുന്ന പ്രദേശങ്ങളില്‍ തുടരുന്ന മണ്ണെടുപ്പ് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.