ജില്ലയില്‍ ശുചിമുറി നിര്‍മാണം അന്തിമഘട്ടത്തില്‍

കൊച്ചി: ജില്ലയിലെ പൊതുസ്ഥലങ്ങള്‍ മലവിസര്‍ജനരഹിതമായി പ്രഖ്യാപിക്കാനുള്ള ഒ.ഡി.എഫ് പദ്ധതിയില്‍ ശുചിമുറി നിര്‍മാണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. ജില്ലയില്‍ 7808 ഗാര്‍ഹിക ശുചിമുറികളാണ് നിര്‍മിക്കേണ്ടത്. കഴിഞ്ഞ ദിവസംവരെ 6088 ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 1720 ശുചിമുറികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഒക്ടോബര്‍ 15നകം എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ശുചിമുറി നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. കക്കൂസില്ലാത്ത എല്ലാവര്‍ക്കും ശുചിമുറികള്‍ നിര്‍മിച്ചുനല്‍കി തുറസ്സിടങ്ങള്‍ വിസര്‍ജനമില്ലാത്ത പഞ്ചായത്താവുക എന്ന നേട്ടം ഇതിനകം ജില്ലയില്‍ 69 ഗ്രാമപഞ്ചായത്തുകള്‍ കൈവരിച്ചു. 82 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. 14 ബ്ളോക് പഞ്ചായത്തുകളില്‍ അങ്കമാലി, പാമ്പാക്കുട, ഇടപ്പിള്ളി എന്നീ ബ്ളോക്കുകള്‍ സമ്പൂര്‍ണ ഒ.ഡി.എഫ് ബ്ളോക്കുകളായി സ്വയം പ്രഖ്യാപിച്ചു. ആലങ്ങാട്, മൂവാറ്റുപുഴ, വടവുകോട്, വാഴക്കുളം എന്നീ ബ്ളോക്കുകളിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഒ.ഡി.എഫായി പ്രഖ്യാപിച്ചു. കൂവപ്പടി ബ്ളോക്കിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്, കോതമംഗലം ബ്ളോക്കിലെ പിണ്ടിമന, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുകള്‍, മുളന്തുരുത്തി ബ്ളോക്കിലെ ഉദയംപേരൂര്‍, ചോറ്റാനിക്കര പഞ്ചായത്തുകള്‍, പാറക്കടവ് ബ്ളോക്കിലെ പാറക്കടവ് ഗ്രാമപഞ്ചായത്ത്, പള്ളുരുത്തി ബ്ളോക്കിലെ ചെല്ലാനം, കുമ്പളം എന്നീ ഗ്രാമപഞ്ചായത്തുകള്‍, പറവൂര്‍ ബ്ളോക്കിലെ ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകള്‍, വൈപ്പിന്‍ ബ്ളോക്കിലെ എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം പഞ്ചായത്തുകള്‍ എന്നിവയാണ് പൊതുസ്ഥല മലവിസര്‍ജനരഹിത (ഒ.ഡി.എഫ്) പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാനുള്ളത്. ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ച എല്ലാ പഞ്ചായത്തുകളിലും ജില്ലാ കലക്ടര്‍ നിയോഗിച്ച സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.