കൊച്ചി: ജില്ല സ്കൂള്‍ കായികമേളയില്‍ കോതമംഗലം ഉപജില്ല എതിരാളികളില്ലാതെ ബഹുദൂരം മുന്നില്‍. 30 ഫൈനലുകള്‍ നടന്ന ആദ്യദിനത്തില്‍ 24 സ്വര്‍ണവും 23 വെള്ളിയും 21 വെങ്കലവുമടക്കം 210 പോയന്‍റാണ് നേടിയത്. രണ്ടാമതുള്ള എറണാകുളം ഉപജില്ല നാല് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 27 പോയന്‍റ് മാത്രമാണ് നേടിയത്. ഏഴുപോയന്‍റുള്ള അങ്കമാലി ഉപജില്ലയാണ് മൂന്നാമത്. സ്കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ 14 സ്വര്‍ണം, 13 വെള്ളി, ഏഴ് വെങ്കലം സഹിതം കോതമംഗലം മാര്‍ബേസില്‍ 116 പോയന്‍േറാടെ ബഹുദൂരം മുന്നിലാണ്. ആറ് സ്വര്‍ണവും എട്ടുവീതം വെള്ളിയും വെങ്കലവും സഹിതം 62 പോയന്‍റ് നേടിയ കോതമംഗലം സെന്‍റ് ജോര്‍ജാണ് രണ്ടാമത്. നാലു സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ച് വെങ്കലവും സഹിതം 31 പോയന്‍േറാടെ വി.എച്ച്.എസ്.എസ് മാതിരപ്പിള്ളിയാണ് മൂന്നാമത്. എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ ഒന്നാം ദിനം ആറു റെക്കോഡുകളാണ് പിറന്നത്. ആണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം ഡിസ്കസ് ത്രോയില്‍ സംസ്ഥാന റെക്കോഡ് മറികടന്ന അമല്‍ പി. രാഘവാണ് ശ്രദ്ധേയ പ്രകടനം നടത്തിയത്. മാര്‍ബേസില്‍ താരം 44.80 മീറ്റര്‍ ദൂരം താണ്ടിയാണ് റെക്കോഡ് കുറിച്ചത്. 40.71 മീറ്ററാണ് സംസ്ഥാന റെക്കോഡ്. സീനിയര്‍ വിഭാഗം 5000 മീറ്ററില്‍ മാര്‍ബേസിലിന്‍െറ ബിബിന്‍ ജോര്‍ജ് 15:59.1 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് റെക്കോഡ് താണ്ടിയത്. സബ്ജൂനിയര്‍ ആണ്‍ വിഭാഗം ഡിസ്കസ് ത്രോയില്‍ സെന്‍റ് ജോര്‍ജ് താരം ബിജോ തോമസ്(34.34മീ.), ജൂനിയര്‍ ആണ്‍ വിഭാഗം ഷോട്ട്പുട്ടില്‍ ഗവ. വി.എച്ച്.എസ്.എസ് താരം എ.പി. അന്‍ഫാസ്(15.13മീ), പെണ്‍ ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ മാതിരപ്പിള്ളിയുടെതന്നെ കെസിയ മറിയം ബെന്നി (10.35മീ), ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജംപില്‍ മാര്‍ബേസില്‍ താരം ടി.എന്‍. ദില്‍ഷിത് (1.92മീ.) എന്നിവരും റെക്കോഡിനുടമകളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.