ഒരു ഡബിള്‍ ഡെക്കര്‍ പൈതൃകയാത്ര

ആലുവ: കേരളത്തിന്‍െറ പൈതൃകം തൊട്ടറിഞ്ഞൊരു യാത്ര, അതും കേരളത്തിന്‍െറ സ്വന്തം പൈതൃക വണ്ടിയായ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കറില്‍. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ആലുവ വിദ്യാഭ്യാസ ജില്ല അസോസിയേഷന്‍െറയും കെ.എസ്.ആര്‍.ടി.സി അങ്കമാലി ഡിപ്പോയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൈതൃകയാത്രയാണ് കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവം പകര്‍ന്നത്. സ്കൗട്ട് ഗൈഡുകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയോടുള്ള സ്നേഹവും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന്‍െറ ആവശ്യകതയും ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ആലുവ ജില്ലാ ആസ്ഥാനത്തുനിന്നും ആരംഭിച്ച യാത്ര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉഷ ജെ. തറയില്‍ ഫ്ളാഗ് ഓഫ് ചെയ്തു. പൊതുഗതാഗതം ഉപയോഗിക്കാതെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് ആലുവ പരിസ്ഥിതി സംരക്ഷണ സംഘം സെക്രട്ടറി ചിന്നന്‍ ടി. പൈനാടത്ത് സംസാരിച്ചു. സ്കൗട്ട് വിഭാഗം ജില്ലാ കമീഷണര്‍ വി.ടി. ചാര്‍ളി, ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, നാഷനല്‍ യൂത്ത് കമ്മിറ്റി വൈസ് ചെയര്‍പേഴ്സണ്‍ രാംഹരി നാരായണന്‍, ആലുവ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി. ജോസഫ് പുതുശ്ശേരി എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി. സൈറ്റസ് പ്രോഗ്രാംസ് എക്സിക്യൂട്ടിവ് ടോമി കുര്യന്‍, യൂനിറ്റ് ലീഡര്‍മായ നിവിന്‍ വേണുഗോപാല്‍, അനീഷ്, പി.ജി. പദ്മകുമാരി എന്നിവര്‍ പങ്കെടുത്തു. 'ഐ ലവ് കെ.എസ്.ആര്‍.ടി.സി' എന്ന ആശയത്തില്‍ പ്ളക്കാര്‍ഡുകളുമായി അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡബിള്‍ ഡെക്കറില്‍ യാത്രചെയ്ത് വൈറ്റിലയില്‍ എത്തിയ സംഘത്തെ എറണാകുളം ജില്ലാ റോവര്‍ ടീം സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്തു. മടക്കയാത്രയില്‍ സംഘം ഇടപ്പള്ളി മ്യൂസിയം ഓഫ് കേരള ഹിസ്റ്റോറിയും സന്ദര്‍ശിച്ചു. മുന്‍കാലങ്ങളില്‍ തലസ്ഥാന നഗരിയുടെ പ്രൗഢിയായിരുന്ന ഡബിള്‍ ഡെക്കര്‍ ബസ് സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കിയിരുന്നു. ഹെറിറ്റേജ് സീരീസ് ബസുകള്‍ എന്നപേരില്‍ അവയില്‍ രണ്ടെണ്ണം മാത്രമാണ് അങ്കമാലിയിലും തിരുവനന്തപുരത്തുമായി ഇന്ന് സര്‍വിസ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.