കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സ്വകാര്യ ബസ് തൊഴിലാളികള്‍ മര്‍ദിച്ചു

മൂവാറ്റുപുഴ: യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്വകാര്യ ബസ് തൊഴിലാളികളുടെ മര്‍ദനം. അടിയേറ്റ് അവശനായ ഡ്രൈവറും കണ്ടക്ടറും സര്‍വിസ് പാതിവഴിയില്‍ അവസാനിപ്പിച്ച് ആശുപത്രിയില്‍ ചികിത്സതേടി. എരുമേലിയില്‍നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ജീവനക്കാരെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ കൈയേറ്റം ചെയ്തത്. തൊടുപുഴയില്‍നിന്ന് ബസുകള്‍ പുറപ്പെട്ടപ്പോള്‍തന്നെ യാത്രക്കാരെ കയറ്റുന്നതിനെച്ചൊല്ലി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. എല്ലാ സ്റ്റോപ്പിലും നിര്‍ത്തി കെ.എസ്.ആര്‍.ടി.സി ആളെയെടുത്തതാണ് ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ തൊഴിലാളികളെ ചൊടിപ്പിച്ചത്. വാഴക്കുളത്ത് എത്തിയപ്പോള്‍ സ്വകാര്യ ബസ് കുറുകെനിര്‍ത്തി കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞശേഷം ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവര്‍ ബസുമായി സ്ഥലംവിട്ടു. മര്‍ദനത്തില്‍ അവശരായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ബസ് ഓടിച്ചുപോന്നെങ്കിലും അടുപറമ്പ് കമ്പനിപ്പടിയില്‍ എത്തിയപ്പോഴേക്ക് ഡ്രൈവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ഡ്രൈവര്‍ അജീഷ് കുമാറും കണ്ടക്ടര്‍ ബിജുവും ട്രിപ് അവസാനിപ്പിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പാതിവഴിയില്‍ സര്‍വിസ് അവസാനിപ്പിച്ചത് യാത്രക്കാരെ വലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.