തൃശൂര്‍: തെരഞ്ഞെടുപ്പ് മറയാക്കി ജില്ലയിലേക്ക് കഞ്ചാവ് ഒഴുകുന്നു. ഏതാനും ദിവസങ്ങള്‍ക്കിടെ 24 കിലോ കഞ്ചാവാണ് തൃശൂരില്‍ പിടികൂടിയത്. പത്ത് കിലോ കഞ്ചാവുമായി തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് കൗമാരക്കാരനും മറ്റൊരാളും കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. ചൊവ്വാഴ്ച നാലു കിലോ കഞ്ചാവുമായി മധ്യവയസ്കയും പിടിയിലായി. ദിവസങ്ങള്‍ക്കുമുമ്പ് 10 കിലോ കഞ്ചാവുമായി രണ്ടു ഇതരസംസ്ഥാന തൊഴിലാളികളെയും പിടികൂടിയിരുന്നു. പ്രതിമാസം ശരാശരി 10 കിലോ കഞ്ചാവ് എന്ന തോതിലാണ് പിടികൂടുന്നത്. 2015ല്‍ ജില്ലയില്‍ എക്സൈസ് പിടികൂടിയത് 75 കിലോ കഞ്ചാവാണ്. പാലക്കാട്ടുനിന്ന് ബസിലും മറ്റു വാഹനങ്ങളിലുമാണ് കഞ്ചാവ് കടത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍പോയി വരുമ്പോള്‍ ട്രെയിനിലും കൊണ്ടുവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം 126 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2015ല്‍ രണ്ടുലക്ഷത്തോളം പാക്കറ്റ് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ ജില്ലയില്‍നിന്ന് പിടികൂടിയിരുന്നു. സ്കൂള്‍ പരിസരത്ത് വിറ്റ അഞ്ചുലക്ഷത്തിന്‍െറ പുകയില ഉല്‍പന്നങ്ങളും പിടികൂടി. 2200 ബോട്ട്ല്‍ വിദേശമദ്യം പിടികൂടിയതില്‍ 1180 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മലയോര-നദീതീരത്ത് 15,617 ലിറ്റര്‍ വാഷ് കണ്ടെടുത്തു. 4788 ലിറ്റര്‍ കള്ളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.