സ്കൂളില്‍നിന്നു തുടങ്ങാം പ്ളാസ്റ്റിക്കിനെതിരായ പോരാട്ടം

അങ്കമാലി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂഴിക്കുളം ശാലയുടെ ആഭിമുഖ്യത്തില്‍ പുതുമയാര്‍ന്ന പദ്ധതികള്‍ക്ക് ഞായറാഴ്ച തുടക്കംകുറിക്കും. പരിസ്ഥിതി പ്രവര്‍ത്തകനായ ടി.ആര്‍.പ്രേംകുമാറിന്‍െറ നേതൃത്വത്തില്‍ മൂഴിക്കുളം ജങ്ഷനിലാണ് പരിപാടികള്‍. സ്കൂള്‍ കുട്ടികളുടെ പേന, ബാഗ്, വാട്ടര്‍ ബോട്ടില്‍ എന്നിവയില്‍ മാറ്റമുണ്ടാക്കി പരിസ്ഥിതി സംരക്ഷണത്തില്‍ വിദ്യാര്‍ഥികളുടെയും പുതുതലമുറയുടെയും പങ്കാളിത്തം ഉറപ്പാക്കി സാമൂഹിക പരിവര്‍ത്തനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. തുടക്കമെന്നോണം രണ്ടുമാസമായി വിവിധ സ്കൂളുകളില്‍നിന്ന് ബാള്‍ പേനകള്‍ ശേഖരിച്ച് നശിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രേംകുമാറിന്‍െറ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍. പ്ളാസ്റ്റിക്കൊണ്ട് ഉണ്ടാക്കിയ ഡോട്ട് പേനകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവത്കരിക്കുകയാണ് ഉദ്ദേശ്യം. പരിസ്ഥിതിക്കിണങ്ങുന്ന മഷി ഉപയോഗിച്ച് എഴുതുന്ന പേനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഞായറാഴ്ച തുടക്കംകുറിക്കും. പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും മഷിപ്പേന സൗജന്യമായി നല്‍കും. മൂഴിക്കുളം ശാലയിലത്തെി ആവശ്യാനുസരണം പേനയില്‍ മഷി നിറച്ചുകൊണ്ട് പോകുന്നതിനും സൗകര്യമൊരുക്കുമെന്ന് പ്രേംകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. തൃശൂരിലെ സ്കൂളില്‍ ഒരു ഡിവിഷനിലെ കുട്ടികള്‍ ഒന്നര മാസം ഉപയോഗിച്ച പ്ളാസ്റ്റിക് പേനകള്‍ ശേഖരിച്ചത് ശ്രദ്ധയില്‍പ്പെട്ടതാണ് പ്രചോദനമായതെന്നും പ്രേംകുമാര്‍ പറഞ്ഞു. പ്ളാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിബാഗുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും പ്രചാരണം സംഘടിപ്പിക്കും. പ്ളാസ്റ്റിക് കുടിവെള്ള ബോട്ടിലുകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും ലക്ഷ്യമിടുന്നുണ്ട്. അതിരപ്പിള്ളി പദ്ധതിക്കെതിരെ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും കത്തെഴുത്താണ് മറ്റൊരു പ്രധാന പരിപാടി. അതരിപ്പിള്ളിയില്‍ ഡാം നിര്‍മിച്ചാല്‍ ചാലക്കുടിയാറിനെയും സമീപ പ്രദേശങ്ങളെയുമായിരിക്കും സാരമായി ബാധിക്കുക. അത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം കത്തയക്കുന്നത്. 2003ലാണ് 2.40 ഏക്കറില്‍ മൂഴിക്കുളം ശാലയുടെ പ്രവര്‍ത്തനമാരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം, കേരളീയ പൈതൃക പരിപോഷണം, കല, സാഹിത്യം, സംഗീതം, നാട്ടറിവുകള്‍, കൂട്ടായ്മകള്‍, ക്യാമ്പുകള്‍ തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള കാമ്പസാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.