കിഴക്കമ്പലം: ചേലക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ആന്‍റ് വില്ളേജ് ഇന്‍റസ്ട്രീസ് യൂണിറ്റില്‍ അമ്പതിനായിരത്തിലധികം നോട്ടുബുക്കുകള്‍ കെട്ടിക്കിടക്കുന്നു. 200,120,100 പേജുകളുടെ ബുക്കുകളാണ് കെട്ടിക്കിടക്കുന്നത്. കെട്ടുകണക്കിന് കടലാസും സ്റ്റോക്കുണ്ട്്. ബുക്കുകള്‍ പഴകുംന്തോറും വെള്ളക്കടലാസിന്‍െറ നിറം മങ്ങുമെന്നതിനാല്‍ ഇനി എന്നത്തേക്ക് വിറ്റു തീര്‍ക്കുമെന്നാണ് ജോലിക്കാരുടെ ആശങ്ക . 2015 ജൂണ്‍ മാസം മുതലാണ് ബുക്കുകള്‍ യഥാസമയം വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്നത്. അധ്യയന വര്‍ഷാരംഭത്തില്‍ ജില്ലാ തലത്തില്‍ ഖാദി മേളകള്‍ സംഘടിപ്പിച്ച് ബുക്കുകള്‍ വിറ്റഴിക്കാറുണ്ടെങ്കിലും ഈ വര്‍ഷം മേള നടത്തിയില്ല. അതിനിടെ ഇക്കൊല്ലം രണ്ട് ലക്ഷം സര്‍ക്കാര്‍ ഫയലുകളുടെ ഓര്‍ഡറാണ് ഖാദിയൂനിറ്റിന് ലഭിച്ചിട്ടുള്ളത്. ഇവ ഉല്‍പാദിപ്പിക്കാനുള്ള തിരക്കിലാണ് യൂനിറ്റിലെ സ്ത്രീ തൊഴിലാളികള്‍. വല്ലപ്പോഴും ലഭിക്കുന്ന ഓര്‍ഡറാണിത്. അമ്പതോളം പേര്‍ ഇവിടെ ജോലിചെയ്തിരുന്നതാണ്. സ്ഥിരമായി തൊഴില്‍ ലഭിക്കാത്തതും കൂലിക്കുറവും മൂലം ജോലിക്കാര്‍ ഓരോന്നായി കൊഴിഞ്ഞു പോകാന്‍ കാരണമായി. ഇപ്പോള്‍ ഇരുപതില്‍ താഴെ ജോലിക്കാരെയുള്ളു. സോപ്പ് ,ക്യാരി ബാഗ് തുടങ്ങിയവയായിരുന്നു ആദ്യം ഇവിടെ ഉല്‍പാദിപ്പിച്ചത്്. എന്നാല്‍, ഇപ്പോള്‍ ഇതൊന്നും ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല. യന്ത്രസാമഗ്രികള്‍ പലതും തുരുമ്പെടുത്തുതുടങ്ങി. കോടികള്‍ വിലമതിക്കുന്ന ആയിരത്തിലധികം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളും മെഷീനറികളും ഇവിടെയുണ്ട്. എന്നാല്‍, സൗകര്യങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികള്‍ ഗോഡൗണ്‍ ആവശ്യങ്ങള്‍ക്ക് വാടകക്കെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. യൂനിറ്റിന്‍െറ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചശേഷം പുതിയൊരാളെ ചുമതലപ്പെടുത്താനും തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.