ബസുകളുടെ മത്സരയോട്ടം: നടപടിക്ക് നാലംഗ സമിതി രൂപവത്കരിക്കണം –അമിക്കസ്ക്യൂറി

കൊച്ചി: എറണാകുളം നഗരത്തിലെ ബസുകളുടെ മത്സരയോട്ടം തടയാനുള്ള മാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കലക്ടര്‍ ചെയര്‍മാനായ നാലംഗ സമിതി രൂപവത്കരിക്കണമെന്ന് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്. മത്സരയോട്ടം കര്‍ശനമായി തടയാനും നിയമലംഘകര്‍ക്കെതിരെ നടപടി ഉറപ്പുവരുത്താനും കലക്ടര്‍ക്ക് പുറമെ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, അസി. പൊലീസ് കമീഷണര്‍, റീജനല്‍ ആര്‍.ടി.ഒ എന്നിവരടങ്ങുന്ന സ്ഥിരം അവലോകന-നടത്തിപ്പ് സമിതിക്ക് രൂപം നല്‍കണമെന്നാണ് ഹൈകോടതി നിയമിച്ച അമിക്കസ്ക്യൂറി അഡ്വ. കാളീശ്വരം രാജ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറുമാസത്തിലൊരിക്കല്‍ നടപടി സംബന്ധിച്ച് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. മത്സരയോട്ടം സംബന്ധിച്ച പരാതിയില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് അമിക്കസ്ക്യൂറിയെ നിയോഗിച്ചത്. നഗരത്തില്‍ ബസുകള്‍ ഒരു കി.മീ. ദൂരം മൂന്ന് മിനിറ്റിനകം പിന്നിടണമെന്ന സമയക്രമം സമിതി പുന$പരിശോധിക്കണം. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ക്ക് പ്രത്യേക സമയം നിശ്ചയിക്കണം. സ്വകാര്യബസുകളുടെ സമയം ശാസ്ത്രീയമായി പുന$ക്രമീകരിക്കണം. ബസുകളുടെ സമയക്രമം കൊച്ചി കോര്‍പറേഷന്‍െറ വെബ്സൈറ്റിലും ബസ് ഡിപ്പോകളിലും പരസ്യപ്പെടുത്തണം. അമിതവേഗത്തിലോടുന്ന ബസുകളിലെ ജീവനക്കാര്‍ക്കെതിരെ പിഴ ചുമത്തണം. കുറ്റം ആവര്‍ത്തിക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സും ബസിന്‍െറ പെര്‍മിറ്റും സസ്പെന്‍ഡ് ചെയ്യണം. വീണ്ടും നിയമലംഘനം നടത്തിയാല്‍ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കണം. ജീവനക്കാര്‍ക്ക് വിശ്രമത്തിന് ഇടവേള നല്‍കണം. സ്വകാര്യബസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലന പരിപാടി നടപ്പാക്കണം. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി ഗതാഗത നിയമങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തണം. ജീവനക്കാരായി ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് ഉറപ്പാക്കണം. ഇതിന് പൊലീസ് സ്റ്റേഷനില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്വകാര്യബസുകളിലും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തണം. പെര്‍മിറ്റ് ഉടമയും നിയമപ്രകാരമുള്ള ബസ് ജീവനക്കാരും മാത്രമേ സര്‍വിസ് ഓപറേറ്റ് ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം. ബസില്‍ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നില്ളെന്ന് ഉറപ്പാക്കണം. പരിശോധനക്ക് മതിയായ ഉദ്യോഗസ്ഥരുണ്ടാകണം. ബസ് ജീവനക്കാര്‍ക്ക് കലക്ഷന്‍ അടിസ്ഥാനത്തിലുള്ള ശമ്പളത്തിന് പകരം അടിസ്ഥാനവേതന സംവിധാനം നടപ്പാക്കണം. ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്താന്‍ നിര്‍ബന്ധിക്കണം. നിയമലംഘനം പരിശോധിക്കാതെ യാന്ത്രികമായി ബസ് പെര്‍മിറ്റ് പുതുക്കിനല്‍കരുത്. നഗരത്തിലോടുന്ന ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമായും ഉണ്ടാകണം. നടപ്പാതകളിലെ കൈയറ്റം ഒഴിപ്പിക്കണം. റോഡുകള്‍ കുഴിയടച്ച് ഗതാഗതയോഗ്യമാക്കണം. ഇതിന് കൊച്ചി കോര്‍പറേഷനും പൊതുമരാമത്തിനും സമിതി നിര്‍ദേശം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.