ചെങ്ങമനാട്: മംഗലപ്പുഴ പാലം-ചെങ്ങമനാടുമായി ബന്ധപ്പെടുത്തി നിര്‍മിച്ച പനയക്കടവ് പാലം യാഥാര്‍ഥ്യമായി. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പാലവും അപ്രോച്ച് റോഡും ഗതാഗതത്തിന് തുറന്ന് കൊടുത്തു. അപ്രോച്ച് റോഡില്ലാതിരുന്നതിനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പനയക്കടവ് പാലം ഗതാഗതത്തിന് തുറന്നിരുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിഷന്‍ മിഷന്‍ പദ്ധതികള്‍ സംയുക്തമായി ചേര്‍ന്നാണ് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കാലങ്ങളായി ജനങ്ങള്‍ സ്വപ്നമായി കണ്ട പദ്ധതികളാണ് മുഖ്യമന്ത്രി ഏറ്റെടുത്ത് നടപ്പാക്കിയത്. ഫെബ്രുവരി 29നകം പൊതുമരാമത്ത് വകുപ്പ് 245 പാലമാണ് പൂര്‍ത്തിയാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 400 ദിവസംകൊണ്ട് 100 പാലം പൂര്‍ത്തീകരിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചതായും നൂറാമത്തെ പാലമായ ആലുവ ശിവരാത്രി മണപ്പുറം പാലം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. പാലത്തിന്‍െറ അപ്രോച് റോഡിന് വീതി കൂട്ടാന്‍ ഭൂമി വിട്ടു നല്‍കാന്‍ നാട്ടുകാര്‍ തയാറായാല്‍ ഫണ്ടിന് സര്‍ക്കാറില്‍ സ്വാധീനം ചെലുത്തുമെന്ന് അധ്യക്ഷത വഹിച്ച അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. പാലം നിര്‍മിച്ചപ്പോള്‍ നഷ്ടപ്പെട്ട പനയക്കടവിലെ കുളിക്കടവുകള്‍ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിച്ചതായും എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.പി. ബെന്നി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ എം.എ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീന സെബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. രാജേഷ്, ജില്ലാ പഞ്ചായത്തംഗം സരള മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ്, ബ്ളോക് പഞ്ചായത്തംഗം അഡ്വ. ടി.എ. ഇബ്രാഹിംകുട്ടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ദിലീപ് കപ്രശ്ശേരി, ടി.കെ. സുധീര്‍, പഞ്ചായത്തംഗങ്ങളായ ലത ഗംഗാധരന്‍, കെ.എം. അബ്ദുല്‍ ഖാദര്‍, എം.എസ്. ലിമ, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. പൗലോസ്, പി.ജെ. അനില്‍, എ.എസ്. ബാബു, കെ.എ. അഷ്റഫ്, വി.എസ്. മിഥുന്‍, കെ.എസ്. ജയരാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.