മട്ടാഞ്ചേരി: വഴി അടച്ചുകെട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാനസിക, ശാരീരിക വിഷമത അനുഭവിക്കുന്ന പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സംഭവം വിവാദമാകുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫോര്‍ട്ട്കൊച്ചി താമരപറമ്പ് സ്കൂളിന് സമീപത്ത് വഴി അടച്ചുപണിയുന്നത് തടഞ്ഞ മുപ്പതോളം സ്ത്രീകളെ ഫോര്‍ട്ട്കൊച്ചി ജനമൈത്രി പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇക്കൂട്ടത്തില്‍ 70 വയസ്സ് കഴിഞ്ഞ അമ്മൂമ്മക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന മാനസികവും ശാരീരികവുമായി ഭിന്നശേഷിയുള്ള പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത പെണ്‍കുട്ടിയെയാണ് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് ബലമായി പിടിച്ചുകയറ്റിയതെന്നാണ് ആരോപണം. പ്രായമേറിയ ഏഴോളം പേര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവത്രേ. പെണ്‍കുട്ടി പഠിക്കുന്ന ഫോര്‍ട്ട്കൊച്ചി കൊത്തലംഗോ കേന്ദ്രത്തിലെ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. മനുഷ്യാവകാശ ലംഘനമാണ് പൊലീസ് നടത്തിയതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഫോര്‍ട്ട്കൊച്ചി കൊത്തലംഗോയിലെ അധ്യാപകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.