അടിമാലി: വാഹനം ഇടിപ്പിച്ച് ഉടുമ്പിനെ കൊന്നശേഷം കടത്തിക്കൊണ്ടുപോകുന്നതിനിടെ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നാലുപേരെ വനപാലകര്‍ പിടികൂടി. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ കൊല്ലം കരുനാഗപ്പള്ളി തെക്കുംഭാഗം നിനായി വീട്ടില്‍ ജോസ് പ്രകാശ് (39), മാവേലിക്കര പൊലീസ് സ്റ്റേഷനിലെ കരുനാഗപ്പിള്ളി ദൈവവിലാസത്തില്‍ സലീംകുമാര്‍ (38), കരുനാഗപ്പള്ളി തെക്കുംഭാഗം സ്വദേശികളായ കാഞ്ഞിമേല്‍ തറയില്‍ ഉണ്ണിക്കുട്ടന്‍ (26), ചാവറ സൗത്ത് പൈങ്ങണ്ട പടിഞ്ഞാറ്റേതില്‍ സുനില്‍ (31) എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫിസര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘം തലക്കോട് ചെക്ക്പോസ്റ്റില്‍ പിടികൂടിയത്. ശനിയാഴ്ച സന്ധ്യക്ക് അടിമാലി പത്താംമൈലില്‍ ആള്‍ട്ടോ കാര്‍ ഉപയോഗിച്ച് മൂന്ന് കിലോ തൂക്കമുള്ള ഉടുമ്പിനെ ഇടിച്ചു കൊലപ്പെടുത്തി കാറില്‍ കടത്തുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെതുടര്‍ന്നാണ് ഇവരെ വനപാലകര്‍ പിടികൂടിയത്. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ ജോസ് പ്രകാശിന്‍െറ ക്ഷണം സ്വീകരിച്ച് എത്തിയതായിരുന്നു ഇവര്‍. തിരികെ പോകുന്നതിനിടെയാണ് അപൂര്‍വ ഇനത്തില്‍പെട്ടതും വംശനാശം നേരിടുന്നതുമായ ഉടുമ്പിനെ കൊന്ന് കടത്തിയത്. റെയ്ഡില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജി. രവികുമാര്‍, കെ.എ. റഹീം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.