കാലടി: കാലടി പഞ്ചായത്ത് ആറാം വാര്‍ഡിലെ ചിറ്റേപ്പാടം പാടശേഖരം സംരക്ഷണ പദ്ധതിയുടെ മറവില്‍ ക്രമക്കേടും അഴിമതിയും നടക്കുന്നതായി പരാതി. 94 ലക്ഷം രൂപയുടെ ജോലി മുന്നില്‍ക്കണ്ട് പാടേശേഖര സമിതി കുറച്ചുനാള്‍മുമ്പ് പുന$സംഘടിപ്പിച്ചതായി കേരള യൂത്ത് മൂവ്മെന്‍റ് ഭാരവാഹികള്‍ ആരോപിക്കുന്നു. സമിതിയുടെ പ്രസിഡന്‍റുതന്നെയാണ് ഗുണഭോക്തൃസമിതിയുടെ കണ്‍വീനറും എന്നതാണ് പ്രധാന പരാതി. ഏഴ് അംഗങ്ങള്‍ മാത്രമാണ് ഗുണഭോക്തൃ സമിതിയില്‍ ഉള്ളത്. കണ്‍വീനറുടെ സ്ഥലം സംരക്ഷിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഗുണഭോക്തൃസമിതി എന്ന് പേരിലുണ്ടെങ്കിലും ഒരുകോടി രൂപയുടെ വര്‍ക്ക് മൂന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്കായി വീതിച്ചുനല്‍കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെയും ഗുണഭോക്തൃ സമിതിയുടെയും ധാരണയോടെ നബാര്‍ഡ് ഫണ്ടാണ് ഇവരുടെ ലക്ഷ്യമെന്ന് കേരള യൂത്ത് ഗൈഡന്‍സ് മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. നെട്ടിനംപിള്ളി ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമിന്‍െറ 72 ഹെക്ടറോളം വരുന്ന ആയക്കെട്ട് പ്രദേശമാണ് പദ്ധതിയുടെ പരിധി. സംസ്ഥാന ഭൂസംരക്ഷണ വകുപ്പിന്‍െറ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രധാനലക്ഷ്യം കാലവര്‍ഷത്തില്‍ ലഭിക്കുന്ന അധിക മഴവെള്ളം കുഴിയംപാറ റോഡിലേക്ക് ഒഴുക്കിക്കളയാനും വേനല്‍ക്കാലത്ത് മുക്കുടായി തോട്ടില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഈ പാടശേഖരത്തിന്‍െറ എല്ലാ ഭാഗത്തും എത്തിക്കാനും അതുവഴി നെല്‍കൃഷിയുടെ വ്യാപനവുമാണ്. എന്നാല്‍, നിക്ഷിപ്ത താല്‍പര്യവും സ്വജനപക്ഷപാതവും മുന്‍നിര്‍ത്തി ഉദ്യോഗസ്ഥരും ഗുണഭോക്തൃകമ്മിറ്റിയും ഒത്തുകളിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. മൂന്ന് മീറ്റര്‍ വീതിയില്‍ ഇരുവശവും കരിങ്കല്ല് കെട്ടിയാണ് തോട് നിര്‍മാണം നടക്കുന്നത്. നടത്തിപ്പിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും 50 ലക്ഷം രൂപ വരുന്ന ജോലിക്ക് ഒരുകോടി രൂപയുടെ അനുമതി വാങ്ങിയെടുത്ത് വീതം വെക്കുന്ന രീതിക്കെതിരെയും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായി കേരള യൂത്ത് മൂവ്മെന്‍റ് ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.