ഓട്ടോ ഓടിക്കുന്നതിനെച്ചൊല്ലി തര്‍ക്കം: പെരുമ്പാവൂരില്‍ ഒരുവിഭാഗം ഡ്രൈവര്‍മാര്‍ പണിമുടക്കി

പെരുമ്പാവൂര്‍: ടൗണ്‍ ബോണറ്റ് നമ്പര്‍ ഇല്ലാത്ത ഓട്ടോകളെ നഗരത്തിലെ സ്റ്റാന്‍ഡുകളില്‍ ഓടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍. മറ്റൊരു വിഭാഗം ഡ്രൈവര്‍മാര്‍ വ്യാഴാഴ്ച നഗരത്തില്‍ പണിമുടക്കി പ്രതിഷേധിച്ചു. ചില തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ 2013ലാണ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളിലെ 800 ഓട്ടോകള്‍ക്ക് ബോണറ്റ് നമ്പര്‍ നടപ്പാക്കിയത്. തുടര്‍ന്ന് മൂന്നുമാസം മുമ്പ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി മുണ്ടപ്പിള്ളി വീട്ടില്‍ അലിയാര്‍ ഹൈകോടതിയില്‍ നല്‍കിയ പരാതിയില്‍ ജില്ലയിലെ ഓട്ടോകള്‍ക്ക് കൊച്ചിന്‍ കോര്‍പറേഷന്‍ ഒഴികെയുള്ള ഏതുസ്റ്റാന്‍ഡിലും ഓടാനുള്ള അംഗീകാരം ലഭിച്ചു. ഇതോടെ ബോണറ്റ് നമ്പറിന് നഗരസഭയില്‍ മുമ്പ് അപേക്ഷ നല്‍കിയ 35ഓട്ടോ തൊഴിലാളികള്‍ പെരുമ്പാവൂര്‍ നഗരത്തിലെ വിവിധ സ്റ്റാന്‍ഡുകളില്‍ കേന്ദ്രീകരിച്ച് വണ്ടി ഓടിക്കാന്‍ ശ്രമിച്ചത് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കോടതിവിധി നേടിയ അലിയാരിനൊപ്പം 25 ഓട്ടോ തൊഴിലാളികള്‍ കക്ഷിചേര്‍ന്ന് കോടതി വിധി സമ്പാദിച്ചിരുന്നു. ഇതേതുടര്‍ന്ന്, പൊലീസ് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കഴിഞ്ഞ 10വരെ സമയം അനുവദിച്ചിരുന്നെങ്കിലും നടപടിയില്ലാതായതോടെ ചില ഓട്ടോ തൊഴിലാളികള്‍ വിവിധ സ്റ്റാന്‍ഡുകളില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങി. ഇതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം ട്രേഡ് യൂനിയനുകള്‍ ഓട്ടോ പണിമുടക്ക് നടത്തിയത്. നമ്പര്‍ സമ്പ്രദായം വന്നതോടെ മേഖലയിലെ സാധാരണക്കാരായ പുതിയ ഓട്ടോ തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍, നഗരത്തില്‍ നടപ്പാക്കിയ ബോണറ്റ് നമ്പര്‍ സംവിധാനവും സ്റ്റാന്‍ഡ് സംവിധാനവും ഇല്ലാതാക്കി വണ്ടി കച്ചവടക്കാര്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് ഓട്ടോ തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് യൂനിയനുകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധറാലിയും സമ്മേളനവും നടത്തി. സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ. നൗഷാദ് അധ്യക്ഷത വഹിച്ചു. സി.വി. ജിന്ന, രാജേഷ് കാവുങ്കല്‍, അഡ്വ. കെ.സി. മുരളീധരന്‍, ഡേവിഡ് തോപ്പിലാന്‍, സി.വി. മുഹമ്മദാലി, എം.ബി. ബഷീര്‍, മധുസൂദനന്‍, പി.എസ്, വേണുഗോപാല്‍, എസ്. ബിജു, സക്കറിയ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.