കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അശ്രദ്ധമായി തിരിച്ച ടൂറിസ്റ്റ് ബസിലേക്ക് കെ.യു.ആര്‍.ടി.സി ലോഫ്ളോര്‍ ബസ് ഇടിച്ചുകയറി 30ഓളം പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഡ്രൈവര്‍ കൂവക്കണ്ടം ചെറുവില്‍പുത്തന്‍വീട്ടില്‍ ഷഫീഖ്(33), വടയമ്പാടി തടത്തില്‍ മറിയാമ്മ(64), കിഴുമുറി മംഗലത്ത് ഷിജ(30), പെരുമ്പാവൂര്‍ കൊട്ടാരത്തില്‍ പ്രസന്നന്‍(74), അഞ്ചല്‍പെട്ടി മാനൂര്‍ അജേഷ്(32), പെരിങ്ങോള്‍ കറുകപ്പിള്ളി ശോശാമ്മ(53) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ വിവിധ ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി മടങ്ങി. വ്യാഴാഴ്ച രാവിലെ 7.10ന് പുത്തന്‍കുരിശിലായിരുന്നു അപകടം. മൂവാറ്റുപുഴയില്‍നിന്ന് വൈറ്റിലക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. റോഡിന്‍െറ ഇടതുവശത്തുനിന്ന് അശ്രദ്ധമായി വട്ടം തിരിച്ച ടൂറിസ്റ്റ് ബസിന്‍െറ മധ്യഭാഗത്തേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളും തകര്‍ന്നു. അപകടം നടക്കുമ്പോള്‍ 70ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. വാതില്‍ തുറക്കാതെവന്നതിനാല്‍ ബസിന്‍െറ ചില്ലുകള്‍ തകര്‍ത്താണ് യാത്രക്കാരെ പുറത്തിറക്കിയത്. ബസില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ തകര്‍ത്താണ് പുറത്തെടുത്തത്. ടൂറിസ്റ്റ് ബസില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാലും ലോ ഫ്ളോര്‍ ബസിന് വേഗത കുറവായതിനാലുമാണ് വന്‍ ദുരന്തം ഒഴിവായത്. ഒരുമണിക്കൂറോളം കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.