‘മാധ്യമം’ വാര്‍ത്ത തുണയായി: സാബിറിന്‍െറ വീട് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും

ആലുവ: കുന്നത്തേരി കെട്ടിട ദുരന്തത്തില്‍ കുടുംബാംഗങ്ങളും വീടും നഷ്ടപ്പെട്ട സാബിറിന്‍െറ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ‘സാബിര്‍ ഭവനനിര്‍മാണ സഹായ സമിതി’ നിര്‍മിച്ച് നല്‍കുന്ന ഭവനത്തിന്‍െറ പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനമായത്. സെപ്റ്റംബറില്‍ താക്കോല്‍ദാനം നടത്താന്‍ കഴിയുന്ന വിധത്തില്‍ അവശേഷിക്കുന്ന പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് സമിതി തീരുമാനിച്ചത്. 2014 ആഗസ്റ്റ് ആറിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുന്നത്തേരി പൈപ്പ് ലൈന്‍ റോഡ് കവലയിലെ മൂന്നുനില കെട്ടിടം തകര്‍ന്ന് കുന്നത്തേരി തരകപ്പീടികയില്‍ ഷാജഹാന്‍, ഭാര്യ സൈഫുന്നിസ, മകള്‍ സ്വാലിഹ (ആയിഷ) എന്നിവരാണ് മരിച്ചത്. ഷാജഹാന്‍െറ മകന്‍ സാബിര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട സാബിറിന് വീട് നിര്‍മിച്ച് നല്‍കാന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തിലാണ് പദ്ധതിയിട്ടത്. എം.എല്‍.എ ചെയര്‍മാനും ചുര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ശാന്ത ഉണ്ണികൃഷ്ണന്‍ കണ്‍വീനറുമായാണ് സമിതി രൂപവത്കരിച്ചത്. സുമനസ്സുകളുടെ സംഭാവനകള്‍ സ്വീകരിച്ച് വീട് നിര്‍മിക്കാനാണ് പദ്ധതിയിട്ടത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. പദ്ധതിയെ കുറിച്ചറിഞ്ഞ നിരവധിയാളുകള്‍ സഹായങ്ങള്‍ നല്‍കി. എന്നാല്‍, ദുരന്തമുണ്ടായി രണ്ടുവര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ദുരന്തമുണ്ടായി അധികം കഴിയാതെ തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരെ നടക്കാനുണ്ടായിരുന്നു. അതിനാല്‍ തന്നെ ജനപ്രതിനിധികള്‍ സാബിറിന്‍െറ ഭവന നിര്‍മാണമടക്കമുള്ള വിഷയത്തില്‍ അത്യുത്സാഹത്തിലായിരുന്നു. ഇതിന്‍െറ ഭാഗമായി മുഖ്യമന്ത്രിയടക്കമുള്ളവരെ ഇവിടെയത്തെിക്കാന്‍ വരെ ജനപ്രതിനിധികള്‍ ശ്രദ്ധകാണിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ ഓരോന്ന് കഴിയുന്തോറും സാബിറിനോടുള്ള കനിവ് കുറഞ്ഞുവരുകയാണുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ ദുരന്ത വിഷയം ആര്‍ക്കും വേണ്ടാതാവുകയായിരുന്നു. ഇതോടെ ദുരന്തഭൂമിയില്‍ സാബിര്‍ വീണ്ടും ഏകനാവുകയായിരുന്നു. ഭവന നിര്‍മാണത്തിന് വിദേശ മലയാളികളടക്കം സുമനസ്സുകള്‍ സംഭാവനകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഈ ഫണ്ട് സംബന്ധിച്ച വ്യക്തത പോലും പദ്ധതിക്ക് നേതൃത്വം നല്‍കുന്നവര്‍ നല്‍കുന്നില്ളെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധമായി ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇത് ചൂര്‍ണിക്കര പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ചര്‍ച്ചയാവുകയും ജനങ്ങള്‍ ജനപ്രതിനിധികളടക്കമുള്ളവരോട് വിശദീകരണം തേടുകയും ചെയ്തു. ഇതോടെയാണ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അധികൃതരും സഹായസമിതിയും തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആലുവ ഗെസ്റ്റ് ഹൗസില്‍ കൂടിയ സമിതി യോഗമാണ് വീടുപണി ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിന് വൈകുന്നേരം നാലിന് താക്കോല്‍ ദാനം നടത്താനും തീരുമാനിച്ചതായി എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉദയകുമാര്‍, ബാബു പുത്തനങ്ങാടി, സി.കെ. ജലീല്‍, കെ.കെ. ജമാല്‍, മുഹമ്മദ് ഷെഫീക്ക്, കെ.കെ. ശിവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.