കൊച്ചി: ദരിദ്ര രോഗികള്‍ക്ക് ആശ്രയ കേന്ദ്രമാകേണ്ട എറണാകുളം മെഡിക്കല്‍ കോളജിലെ അനധികൃത നിയമനങ്ങള്‍ വീണ്ടും വിവാദക്കുരുക്കില്‍. സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റി രാഷ്ട്രീയ നിയമനങ്ങളുടെ കൂത്തരങ്ങായി മാറിയ മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനം താളംതെറ്റിയ അവസ്ഥയിലാണ്. 340 പേര്‍ അഞ്ചു മുതല്‍ 10 വര്‍ഷം വരെ കരാര്‍-ദിവസവേതന അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്‍െറ വിശദീകരണം. പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പുറംവാതിലിലൂടെ ഇവരെ നിയമിക്കുകയായിരുന്നു. മികവിന്‍െറ കേന്ദ്രമായി മറേണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് രോഗികള്‍ക്ക് നരകമായ അവസ്ഥയിലാണ്. നിലവില്‍ ജോലി ചെയ്യുന്നവര്‍ 10 വര്‍ഷംവരെ ആയാലും കരാര്‍-ദിവസ വേതനക്കാരെ സര്‍ക്കാര്‍ തസ്തികകളില്‍ സ്ഥിര നിയമനം നടത്താന്‍ പാടില്ളെന്ന നിയമവകുപ്പ് സെക്രട്ടറിയുടെയും ഫിനാന്‍സ് വകുപ്പ് ചീഫ് അഡീ. സെക്രട്ടറിയുടെയും നിയമോപദേശം മറികടന്നാണ് പിന്‍വാതില്‍ നിയമനം നടത്തിയത്. സാങ്കേതികമായ അര്‍ഥത്തില്‍ പുതുതായി സൃഷ്ടിച്ച തസ്തികളില്‍ നിയമനം നടത്തിയിട്ടില്ളെങ്കിലും നിലവിലുള്ളവരെ നിലനിര്‍ത്തുകയായിരുന്നു അധികൃതര്‍. പുതിയ തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മെഡിക്കല്‍ കോളജ് അധികൃതരും നടപടി സ്വീകരിച്ചില്ല. അസിസ്റ്റന്‍റ് പ്രഫസര്‍ (1), ലെക്ചറര്‍ (11), യു.ഡി.സി/എല്‍.ഡി.സി (11+12), ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (11), ഡ്രൈവര്‍ (8), ക്ളറിക്കല്‍ അറ്റന്‍ഡര്‍/ഓഫിസ് അറ്റന്‍ഡന്‍റ് (7), ടെലിഫോണ്‍ ഓപറേറ്റര്‍ (4), ടെക്നീഷ്യന്‍ (1), അസിസ്റ്റന്‍റ് ഫോര്‍മാന്‍ (6), പമ്പ് ഓപറേറ്റര്‍ (3), ഓവര്‍സീയര്‍ ഗ്രേഡ് 2(1), ടെക്നീഷ്യന്‍ (1), സാനിട്ടേഷന്‍ വര്‍ക്കര്‍ (1), ടെക്നീഷ്യന്‍ (1), ഡെന്‍റല്‍ മെക്കാനിക്(1), ഹെഡ് നഴ്സ് (1), നഴ്സിങ് അസിസ്റ്റന്‍റ് (12), സ്റ്റാഫ് നഴ്സ് (4), മറ്റ് അറ്റന്‍ഡര്‍/ ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ് ഗ്രേഡ് 1(38), ജൂനിയര്‍ പബ്ളിക് നഴ്സ് (2), ലിഫ്റ്റ് ഓപറ്റേര്‍(1), ഫാര്‍മസിസ്റ്റ് (8), റെക്കോര്‍ഡ് കീപ്പര്‍ (7), ജൂനിയര്‍ ലാബ് അസിസ്റ്റന്‍റ് (4), സ്റ്റെറിലൈസേഷന്‍ ടെക്നീഷ്യന്‍ ഗ്രേഡ് 2(2), മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ (2), ഡയറ്റീഷ്യന്‍ (1), ബയോകെമിസ്റ്റ്(1), റിഫ്രഷനിസ്റ്റ് (1), ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് (1), അനസ്തേഷ്യ ടെക്നീഷ്യന്‍ (91), റേഡിയോഗ്രാഫര്‍ ഗ്രേഡ് 2 (1), ഇ.സി.ജി ടെക്നീഷ്യന്‍ (2), ലാബ് ടെക്നീഷ്യന്‍ (10), ഡയാലിസിസ് ടെക്നീഷ്യന്‍ (1), ബയോമെഡിക്കല്‍ എന്‍ജിനീയര്‍(1), റഫ്രിജറേറ്റര്‍ മെക്കാനിക് (5), ഇലക്ട്രീഷന്‍ (9), പ്ളംബര്‍(4), ഹൗസ് കീപ്പര്‍ (4), സാനിറ്റേഷന്‍ വര്‍ക്കര്‍ (1), പവര്‍ ലോന്‍ട്രി അറ്റന്‍ഡര്‍ (1), വാന്‍ ക്ളീനര്‍(1), ഗാര്‍ഡനര്‍ (1), സ്വീപ്പര്‍ (67), യു.ഡി ക്ളര്‍ക്ക് (8), എല്‍.ഡി ക്ളര്‍ക്ക് (1), സ്റ്റെനോ (1), ഡ്രൈവര്‍ (1), ഓഫീസ് അറ്റന്‍ഡന്‍റ് (1), സീനിയര്‍ സൂപ്രണ്ട് (2), ട്രേഡ്സ്മാന്‍ /ഇലക്ട്രീഷന്‍ (2), അസിസന്‍റ് എന്‍ജിനീയര്‍ (3), ലൈബ്രേറിയന്‍ ഗ്രേഡ് 4 (6) എന്നിങ്ങനെ 340 പുതിയ തസ്തികകള്‍ സൃഷ്ടിച്ചാണ് നിലവിലെ കരാര്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരെ നിയമിച്ചിരിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവിന് വിവരാവകാശ നിയമനം പ്രകാരം കിട്ടിയ മറുപടിയില്‍ സൂചിപ്പിക്കുന്നു. ആശുപത്രി ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ കീഴില്‍ ജോലി ചെയ്യുന്നവരെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റെടുത്തശേഷം ആശുപത്രിയില്‍ കരാര്‍-ദിവസവേതനാടിസ്ഥാനത്തില്‍ തിരുകിക്കയറ്റിയവരെയും കൂടി ഉള്‍പ്പെടുത്തിയാണ് പിന്‍വാതില്‍ നിയമനം നടത്തിയതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.