തൃപ്പൂണിത്തുറ: യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലത്തെിയാല്‍ മതനിരപേക്ഷ കേരളം ഭ്രാന്താലയമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃപ്പൂണിത്തുറ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം. സ്വരാജിന്‍െറ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളും ദേശീയ പ്രസ്ഥാനങ്ങളും ഇടതുപക്ഷവും കൂട്ടായി നടത്തിയ പരിശ്രമം കൊണ്ടാണ് കേരളം മതനിരപേക്ഷ സംസ്ഥാനമായത്. എന്നാല്‍, സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തിലിറങ്ങിയതോടെ ഈ മതനിരപേക്ഷ അടിത്തറ തകര്‍ന്നു. ഇന്നിപ്പോള്‍ ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി ക്ഷേത്ര ഭരണത്തില്‍ കൂടി മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതര്‍ക്ക് ക്ഷേത്ര പ്രവേശം തന്നെ വിലക്കിയിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള പോരാട്ടം കൂടിയായി മാറിയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പെന്നും കോടിയേരി വ്യക്തമാക്കി. ബാര്‍ കുംഭകോണ കേസില്‍ മന്ത്രി കെ. ബാബു ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഈ സ്റ്റേ ഇല്ലാതാക്കാന്‍ ജനകീയ കോടതിയുടെ തെരഞ്ഞെടുപ്പിന് സാധിക്കുമെന്ന് കോടിയേരി പറഞ്ഞു. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കുമെന്നും അന്നത്തെ രണ്ടക്ക സംഖ്യയില്‍നിന്ന് തെരഞ്ഞെടുപ്പുഫലം മൂന്നക്കസംഖ്യയായി മാറുമെന്നും കോടിയേരി പറഞ്ഞു. ലായം കൂത്തമ്പലത്തില്‍ നടന്ന സമ്മേളനത്തില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി എം. സ്വരാജ്, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, ഏരിയാ സെക്രട്ടറി സി.എന്‍. സുന്ദരന്‍, കെ.എന്‍. സുഗതന്‍, കെ. ചന്ദ്രന്‍പിള്ള, കെ.എസ്. ഡേവിഡ്, ടി.പി. പീതാംബരന്‍ മാസ്റ്റര്‍, സി.കെ. മണിശങ്കര്‍, പി.ജി. രവീന്ദ്രന്‍, കുമ്പളം രാജപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.