കൊച്ചി: എറണാകുളം നോര്‍ത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നിയമവിരുദ്ധ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ടെലികോം എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കണ്ടത്തെി. നോര്‍ത് പ്ളാസ എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍കോഡ് ബിസിനസ് സൊലൂഷന്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്‍െറ മറവിലാണ് സമാന്തര ടെലിഫോണ്‍ എക്്സ്ചേഞ്ച് നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എക്സ്ചേഞ്ച് നടത്തിപ്പുകാരന്‍ പട്ടാമ്പി സ്വദേശി മുഹമ്മദ് ശിഹാബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടെലികോം എന്‍ഫോഴ്സ്മെന്‍റ് മോണിറ്റര്‍ സെല്ലിന് ലഭിച്ച പരാതിയിലാണ് ബുധനാഴ്ച സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് ലാപ്ടോപ്പുകളും സര്‍വറുകളും പിടിച്ചെടുത്തു. ഇന്ത്യക്ക് പുറത്തുനിന്നും നാട്ടിലേക്ക് കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കുന്നതിനായി വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഈ സ്ഥാപനവുമായി ചേര്‍ന്ന്് മലയാളികള്‍ ഉള്‍പ്പെടെയുളളവരെ വലയില്‍ വീഴ്ത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്ന ഇന്‍റര്‍നെറ്റ് കോളുകള്‍ ലോക്കല്‍ കോളുകളാക്കിയായിരുന്നു തട്ടിപ്പ്. വിദേശത്തെ ഏജന്‍സികളുമായി ബന്ധപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഇവര്‍ രഹസ്യ നമ്പര്‍ നല്‍കും. ഈനമ്പറില്‍ നിന്നും വിദേശത്തുനിന്നും വരുന്ന കോളുകള്‍ വായ്പ് എന്ന ഡിവൈസുമായി ബന്ധപ്പെടുത്തി ലോക്കല്‍ കോളുകളാക്കി മാറ്റിയാണ് ടെലിഫോണ്‍ സേവന ദാതാക്കളെ കബളിപ്പിച്ചിരുന്നത്. ഉപയോക്താക്കളില്‍നിന്ന് ശേഖരിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഏജന്‍സികള്‍ വീതിച്ചെടുക്കും. ഇന്‍റര്‍നാഷനല്‍ ടെലിഫോണ്‍ ലൈസന്‍സില്ലാതെ നിയവിരുദ്ധമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ടെലികോം എന്‍ഫോഴ്സ്മെന്‍റ് മോണിറ്റര്‍ സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി. രഘുനന്ദന്‍ പറഞ്ഞു. വിദേശത്തുനിന്ന് വരുന്ന 120 ലധികം കോളുകള്‍ ഒരേസമയം സ്വീകരിക്കാവുന്ന സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നതായും ദിവസേന ആയിരത്തിലധികം കോളുകള്‍ സ്ഥാപനം വഴി നടത്തിയിരുന്നതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. നോര്‍ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്. പട്ടാമ്പി പൊലീസ് കസ്റ്റഡിയിലെടുത്ത ശിഹാബിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനായി നോര്‍ത് പൊലീസ് സംഘം ഇന്നലെതന്നെ തിരിച്ചിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.