മൂവാറ്റുപുഴ: കായിക മത്സരങ്ങള്‍ക്ക് വലിയ പരിഗണനയാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജോസഫ് വാഴക്കന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കായികതാരങ്ങളായ ഐ.എം. വിജയന്‍, പത്മിനി തോമസ്, കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി നിര്‍മല ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നഗരത്തിലെ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ അണിനിരന്നു. ചെണ്ടമേളം, ബാന്‍ഡ്മേളം, റോളര്‍ സ്കേറ്റിങ് തുടങ്ങിയവ ഘോഷയാത്രക്ക് അകമ്പടിയായി. നഗരത്തിലെ 12 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ആറരക്കോടി രൂപ ചെലവില്‍ സ്റ്റേഡിയത്തിന്‍െറ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതിന്‍െറ ഉദ്ഘാടനമാണ് കനത്ത മഴയെ സാക്ഷിനിര്‍ത്തി മന്ത്രി നിര്‍വഹിച്ചത്. പവിലിയന്‍ അടക്കമുള്ള രണ്ടാംഘട്ട നിര്‍മാണത്തിന് തുടക്കംകുറിക്കും. ഇതിനിടെ, നേരത്തേ സ്റ്റേഡിയത്തിന്‍െറ കവാടമായിരുന്ന കാവുങ്കര വണ്ടിപ്പേട്ടയില്‍നിന്നുള്ള കവാടം അടച്ചുപൂട്ടിയത് വിവാദമായി. മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു, വൈസ് ചെയര്‍മാന്‍ ആനീസ് ബാബുരാജ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിനു ജോര്‍ജ് വര്‍ഗീസ്, മുന്‍ എം.എല്‍.എ ബാബുപോള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം. കബീര്‍, നിസ അഷ്റഫ്, പി.എന്‍. സന്തോഷ്, ഷൈലജ പ്രഭാകരന്‍, കെ.ജി. അനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് പി.എസ്. സലീം, സി.എം. ഷുക്കൂര്‍, പി.എം. ഇസ്മാഈല്‍, എ. മുഹമ്മദ് ബഷീര്‍, എം.എ. സഹീര്‍, കെ.കെ. ജയപ്രകാശ്, മേരി ജോര്‍ജ്, കെ.പി. പരീത്, കെ.എം. അബ്ദുല്‍ മജീദ്, പി.എസ്. രാജേഷ്, എല്‍ദോ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.