മൂവാറ്റുപുഴ: കാര്‍ഷിക മേഖലയില്‍ വ്യത്യസ്തമായ കൃഷി രീതിയുമായി പൊതുപ്രവര്‍ത്തകന്‍ കെ.എം. ഗോപി. സി.പി.എം മൂവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗവും മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ മുളവൂര്‍ കുന്നുംപുറത്ത് കെ.എം. ഗോപിയാണ് അന്യംനില്‍ക്കുന്ന കാര്‍ഷിക വിളകളുടെ ശേഖരവുമായി രംഗത്തത്തെിയത്. കൃഷി തന്‍െറ ജീവിതത്തിന്‍െറ ഭാഗമാക്കിയിരിക്കുകയാണ് ഇദ്ദേഹം. വീട്ടിലേക്ക് ആവശ്യമായ വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്താണ് ഈരംഗത്ത് ആദ്യം സജീവമായത്. എന്നാല്‍, കാര്‍ഷിക മേഖലയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാച്ചില്‍, ചെറുകേങ്ങ്, പീച്ചില്‍, ചേമ്പ് എന്നിവ കൃഷിചെയ്യാന്‍ തുടങ്ങുകയായിരുന്നു. പുതുതലമുറയിലെ പലരും കണ്ടിട്ടില്ലാത്ത കാര്‍ഷിക വിളകളുടെ വന്‍ശേഖരംതന്നെ തന്‍െറ കൃഷിത്തോട്ടത്തിലുണ്ടെന്ന് കെ.എം. ഗോപി പറഞ്ഞു. തികച്ചും ജൈവവളം ഉപയോഗിച്ചാണ് കൃഷിചെയ്തിരിക്കുന്നത്. മല്ലി, പുതിന, ഇഞ്ചി, മഞ്ഞള്‍, ചീര, കൂര്‍ക്ക, വിവിധയിനം പയറുകള്‍, ചേന, മത്തങ്ങ, വെണ്ട, വെള്ളരി, തക്കാളി, പച്ചമുളക്, വിവിധയിനം വാഴകളായ ഏത്ത, ഞാലിപ്പൂവന്‍, കദളി, റോബസ്റ്റ, ചാരപ്പൂവന്‍, വിവിധയിനം മാവുകള്‍, ചാമ്പങ്ങ എന്നിവയും ഗോപിയുടെ പുരയിടത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്. ജൈവവളം ഉപയോഗിച്ച് ചെയ്യുന്ന കൃഷിക്ക് നൂറുമേനി വിളവ് ലഭിക്കുന്നതിനാല്‍ ലാഭത്തിലാണ്. എല്ലാ ദിവസവും പുലര്‍ച്ചെ മുതല്‍ കൃഷിത്തോട്ടത്തിലെ ജോലികള്‍ തീര്‍ത്തശേഷമാണ് ഇദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങുന്നത്. കൃഷി ജോലികള്‍ക്ക് തൊഴിലാളികളെ ജോലിക്ക് കൂട്ടാറില്ളെന്നും താന്‍ സ്വന്തമായാണ് കൃഷി സ്ഥലത്ത് ജോലിചെയ്യുന്നതെന്നും ഭാര്യ സ്മിതയും മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിയായ മകന്‍ അഭിജിത്തും ചെറുവട്ടൂര്‍ എന്‍.ഇ.സി.ടി സ്കൂളിലെ വിദ്യാര്‍ഥിയായ മകള്‍ അതുല്യയും കൃഷിയില്‍ തന്നെ സഹായിക്കാറുണ്ടെന്നും അമ്പതുകാരനായ കെ.എം. ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.