തുറമുഖത്തിന്‍െറ ഭാവിയെക്കുറിച്ച് ആശങ്ക വേണ്ട -കൊച്ചിന്‍ പോര്‍ട്ട് ചെയര്‍മാന്‍

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന്‍െറ ഭാവിയെക്കുറിച്ച് ആരും വ്യാകുലരാകേണ്ടെന്നും രണ്ടുവര്‍ഷത്തിനകം തുറമുഖത്തിന്‍െറ പ്രശ്നങ്ങളെല്ലാം തീരുമെന്ന കാര്യത്തില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും കൊച്ചിന്‍ പോര്‍ട്ട് ചെയര്‍മാന്‍ പോള്‍ ആന്‍റണി. കൊച്ചി തുറമുഖം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട് തുറമുഖം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കേന്ദ്രത്തിലെ ഷിപ്പിങ് മന്ത്രാലയത്തില്‍നിന്നും സംസ്ഥാന സര്‍ക്കാറില്‍നിന്നും ഉദ്ദേശിച്ച സഹായം ലഭിച്ചിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ റിഫൈനറിയുടെ വികസനത്തിന്‍െറ ഭാഗമായി എട്ട് ദശലക്ഷം കാര്‍ഗോ കൈകാര്യം ചെയ്യാന്‍ തുറമുഖത്തിന് സാധിക്കും. 70 കോടി രൂപയായാണ് ഇതില്‍നിന്ന് വരുമാനം പ്രതീക്ഷിക്കുന്നത്. എല്‍.എന്‍.ജി പദ്ധതി നടപ്പാക്കാത്തത് കാരണം തുറമുഖത്തിന്‍െറ നഷ്ടം 105 കോടി രൂപയാണ്. അതേസമയം, സംസ്ഥാന സര്‍ക്കാറിന്‍െറ നഷ്ടം പ്രതിവര്‍ഷം 1000 കോടി രൂപയാണ്. പൈപ്പിടാന്‍ സമ്മതിക്കാത്തതിനാല്‍ ഇഴഞ്ഞുനീങ്ങുന്ന എല്‍.എന്‍.ജി പദ്ധതിയുടെ കാര്യത്തില്‍ എല്ലാവരും സഹകരിച്ചേ തീരൂ. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ സഹായത്തോടെ പുതുവൈപ്പിനില്‍നിന്നുള്ള മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ തുറമുഖത്തിന്‍െറ ചരക്ക് കൈകാര്യ ശേഷി വര്‍ധിക്കും. റിഫൈനറിയുടെ രണ്ടാമത് എസ്.ബി.എം വരുമ്പോള്‍ ഇപ്പോഴത്തെ 15 ദശലക്ഷം ടണ്‍ ചരക്കില്‍നിന്ന് 20 ദശലക്ഷമായി ഉയരും. മലബാര്‍ സിമന്‍റ്സിന്‍െറ 1.3 ദശലക്ഷം ടണ്‍ പ്രോജക്ടും സുവാരി സിമന്‍റിന്‍െറ രണ്ടര ദശലക്ഷം ടണ്‍ പ്രോജക്ടും പൂര്‍ത്തിയാവുകയാണ്. ഈ പദ്ധതികള്‍ എല്ലാംതന്നെ വരുന്ന രണ്ടുവര്‍ഷത്തിനിടെ കൊച്ചി തുറമുഖത്തിനെ വികസനക്കുതിപ്പിലേക്ക് ഉയര്‍ത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.