ദുരന്തം വൈദ്യുതി വേലി സ്ഥാപിച്ച് മൂന്നാം ദിവസം

മൂവാറ്റുപുഴ: കോഴികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലി തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് വൃദ്ധദമ്പതികള്‍ കരുതിക്കാണില്ല. തിങ്കളാഴ്ച രാത്രി വീട്ടുമുറ്റത്തെ കോഴിഫാമില്‍നിന്ന് ഷോക്കേറ്റ് മരിച്ച ആയവന കാരിമറ്റം ആക്കിത്തടത്തില്‍ യോഹന്നാന്‍ (62), ഭാര്യ അമ്മിണി (60) എന്നിവര്‍ തങ്ങളുടെ ഫാമിലെ കോഴിക്കുഞ്ഞുങ്ങളെ നായയില്‍നിന്നും പൂച്ചകളില്‍നിന്നും രക്ഷിക്കാനാണ് ഷെഡിന് ചുറ്റും കമ്പിവേലി സ്ഥാപിച്ചത്. രാത്രി കോഴികള്‍ക്ക് തീറ്റ കൊടുക്കാനിറങ്ങുമ്പോള്‍ ഷോക്കേറ്റതാണെന്നാണ് സൂചന. മരണവാര്‍ത്തയറിഞ്ഞ് കാരിമറ്റം ഗ്രാമം നടുങ്ങി. നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകിയത്തെിയത്. വിശാലമായ പുരയിടത്തിലെ വീടിന്‍െറ മുറ്റത്തോടുചേര്‍ന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിഫാമിനായി ഷെഡ് നിര്‍മിക്കുകയായിരുന്നു. വാടക കിട്ടുമല്ളോയെന്ന് ഉദ്ദേശിച്ചായിരുന്നു ഇത്. തമിഴ്നാട്ടില്‍നിന്നുള്ള വന്‍കിട ഫാമുടമകള്‍ ആദ്യകാലങ്ങളില്‍ ഷെഡ് വാടകക്കെടുത്തിരുന്നു. പിന്നീട് നാട്ടുകാര്‍ ഈ ബിസിനസിലേക്ക് തിരിഞ്ഞതോടെ അവര്‍ക്കായി ഷെഡ് നല്‍കി. ഇതിനിടെയാണ് പൂച്ചകളുടെയും നായ്ക്കളുടെയും ഉപദ്രവം ഷെഡിനുനേരെയുണ്ടായത്. കോഴിക്കുഞ്ഞുങ്ങളെ കടിച്ചുകൊല്ലുന്നത് പതിവായി. ആക്രമണം ദിനേന വര്‍ധിച്ചതോടെ ഷെഡ് ഉപേക്ഷിച്ച് ഫാമുടമകള്‍ അടുത്ത സ്ഥലം തേടിപ്പോയി. ഇങ്ങനെയിരിക്കേയാണ് യോഹന്നാനും അമ്മിണിയും കൂടി ഫാം ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചത്. നല്ലനിലയില്‍ ബിസിനസ് വളര്‍ന്നുവരുന്നതിനിടെയാണ് വീണ്ടും നായയും പൂച്ചകളും വില്ലന്മാരായി എത്തിയത്. ഇതോടെ ഇവയെ തുരത്താനാണ് കുടുംബം വൈദ്യുതി വേലി എന്ന ആശയത്തിലത്തെുന്നതും ഷെഡിന് ചുറ്റും സ്ഥാപിച്ചതും. മൂന്നുദിവസം മുമ്പ് ഷെഡിന് ചുറ്റും വേലി സ്ഥാപിക്കുമ്പോള്‍ മഴക്കാലമാണെന്നും സൂക്ഷിക്കണമെന്നും സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞിരുന്നു. എന്നാല്‍, യോഹന്നാന്‍ കോഴി ഫാമുടമകളുടെ സഹകരണത്തോടെ വീട്ടുമുറ്റത്തെ രണ്ട് ഷെഡിന് ചുറ്റും വേലി സ്ഥാപിക്കുകയായിരുന്നു. സ്ഥാപിച്ച് രണ്ടുദിവസം കഴിയും മുമ്പ് ഇതില്‍നിന്ന് ഷോക്കേറ്റ് യോഹന്നാനും അമ്മിണിയും മരിക്കുകയായിരുന്നു. മൂന്ന് മക്കളുണ്ടെങ്കിലും ഇവര്‍ ജോലി ആവശ്യാര്‍ഥവും മറ്റും വീട്ടിലില്ല. മുള്ളരിങ്ങാട് സ്വദേശിനിയായ യുവതിയുമായി ഇളയ മകന്‍ വില്യംസിന്‍െറ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹചിശ്ചയം നടക്കാനിരിക്കുകയായിരുന്നു. ഇതിന്‍െറ ഒരുക്കത്തിലായിരുന്നു കുടുംബം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.