പാലത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു, നിര്‍മാണ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും നാട്ടുകാരുടെ സ്നേഹവിരുന്ന്

ആലുവ: പാലം നിര്‍മാണ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും നാട്ടുകാരൊരുക്കിയ സ്നേഹവിരുന്ന് വ്യത്യസ്തമായി. ഇതര സംസ്ഥാന തൊഴിലാളികള്‍ പലസ്ഥലങ്ങളിലും നാട്ടുകാര്‍ക്ക് ശല്യമാകുന്നതായി പരാതി ഉയരുന്നതിനിടയിലാണ് 50ഓളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി നാട് നന്ദി അറിയിച്ചത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികളിലെ പ്രധാന ഭാഗമായ പെരിയാറിന് കുറുകെയുള്ള ആലുവ മഹിളാലയം-തുരുത്ത് പാലത്തിന്‍െറ നിര്‍മാണം അവസാനഘട്ടത്തിലേക്ക് എത്തിയതോടനുബന്ധിച്ചാണ് മഹിളാലയം ഭാഗത്തെ നാട്ടുകാരുടെ കൂട്ടായ്മ സ്നേഹവിരുന്നൊരുക്കിയത്. മഹിളാലയം, തുരുത്ത് ഭാഗങ്ങളില്‍ വികസനത്തിന് വഴിയൊരുക്കാന്‍ പോകുന്ന പാലത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ്. മഹിളാലയം ഭാഗത്തെ അവസാന ഗര്‍ഡറുകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. തുരുത്ത് ഭാഗത്തുനിന്ന് കോണ്‍ക്രീറ്റ് പണികളും ആരംഭിച്ചു. പെരിയാറിനു കുറുകെ 11 തൂണുകളിലാണ് പാലം നിര്‍മിക്കുന്നത്. രണ്ട് തൂണുകള്‍ക്കിടയില്‍ നാല് കൂറ്റന്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. മൊത്തം 48 ഗര്‍ഡറുകളാണ് പാലത്തിനുണ്ടാവുക. അതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് പാലം പൂര്‍ണമാക്കും. 36 മീറ്റര്‍ നീളമാണ് ഗര്‍ഡറിനുള്ളത്. പാലത്തിന് 12.5 മീറ്റര്‍ വീതിയുണ്ടാകും. 11.5 മീറ്റര്‍ നീളത്തില്‍ മൂന്നുവരിയായി റോഡ്് ഉപയോഗിക്കാന്‍ കഴിയും. ആലുവ തുരുത്ത് പാലത്തിന്‍െറയും അപ്രോച്ച് റോഡിന്‍െറയും ഭൂമി പൂര്‍ണമായും ഏറ്റെടുത്ത് കഴിഞ്ഞു. അതിനാല്‍, ഈ ഭാഗത്ത് വേഗത്തിലാണ് നിര്‍മാണം നടക്കുന്നത്. മഹിളാലയം മുതല്‍ ചൊവ്വര ജങ്ഷന്‍ വരെയുള്ള സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്‍െറ നിര്‍മാണത്തില്‍ രണ്ട് പാലങ്ങളാണ് കടന്നുപോകുന്നത്. പെരിയാറിനെയും തൂമ്പാതോടിനെയും മുറിച്ചുകടക്കുന്ന വിധത്തിലാണ് പാലങ്ങള്‍ വരുക. ഇതില്‍ പെരിയാറിന് കുറുകെയുള്ള പാലം 26 കോടി രൂപ മുടക്കിയാണ് നിര്‍മിക്കുന്നത്. പാലം നിര്‍മാണ പ്രദേശത്ത് നടന്ന സ്നേഹ വിരുന്നില്‍ പാലം കരാറുകാരായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിലെ എന്‍ജിനീയര്‍മാരായ നാരാണന്‍, ഐസക്, റിജു, അന്ന പോള്‍, അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികള്‍, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലൈസ സെബാസ്റ്റ്യന്‍, വാര്‍ഡംഗം റസിയ അബ്ദുല്‍ ഖാദര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. നാട്ടുകാരായ ബേബി, അബ്ദുല്ല, അപ്പു, അബ്ദുല്‍ ഖാദര്‍, അശോകന്‍, രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.