സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ടം: പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു

ആലുവ: സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാംഘട്ടത്തില്‍ പെരിയാറിന് കുറുകെയുള്ള പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. പെരിയാറിനാല്‍ ചുറ്റപ്പെട്ട തുരുത്ത് ദ്വീപിന്‍െറ രണ്ട് അറ്റങ്ങളിലായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന പാലങ്ങളുടെ പണി ദ്രുതഗതിയിലാണ് മുന്നോട്ടുപോകുന്നത്. ആലുവ മഹിളാലയം -തുരുത്ത് പാലത്തിന്‍െറ അവസാന ഗര്‍ഡര്‍ സ്ഥാപിച്ചുതുടങ്ങി. മഹിളാലയം ഭാഗത്തെ കരയോട് ചേര്‍ന്ന ഗര്‍ഡറാണ് സ്ഥാപിക്കുന്നത്. ഇതിനിടെ തുരുത്ത് ഭാഗത്തുനിന്ന് കോണ്‍ക്രീറ്റ് പണികളും ആരംഭിച്ചിട്ടുണ്ട്. പെരിയാറിന് കുറുകെ 11 തൂണുകളിലായാണ് പാലം നിര്‍മിക്കുന്നത്. രണ്ട് തൂണുകള്‍ക്കിടയില്‍ നാല് കൂറ്റന്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വീതമാണ് സ്ഥാപിച്ചിട്ടുള്ളത്. മൊത്തം 48 ഗര്‍ഡറുകളാണ് പാലത്തിനുണ്ടാകുക. അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് പാലം പൂര്‍ണമാക്കും. 36 മീറ്റര്‍ നീളമുള്ളതാണ് ഗര്‍ഡര്‍. ആലുവ തുരുത്ത് പാലത്തിന്‍െറയും അപ്രോച്ച് റോഡിന്‍െറയും ഭൂമി പൂര്‍ണമായും ഏറ്റെടുത്തുകഴിഞ്ഞു. മഹിളാലയം മുതല്‍ ചൊവ്വര ജങ്ഷന്‍ വരെ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിന്‍െറ നിര്‍മാണത്തില്‍ രണ്ട് പാലങ്ങളാണുണ്ടാകുക. പെരിയാറിനെയും, തൂമ്പാത്തോടിനെയും മുറിച്ചുകടക്കുന്ന വിധത്തിലാണ് പാലങ്ങള്‍. ഇതില്‍ പെരിയാറിന് കുറുകെയുള്ള പാലത്തിന് 26 കോടി രൂപയാണ് നിര്‍മാണച്ചെലവ്. തൂമ്പാത്തോടിന് കുറുകെ നിര്‍മിക്കുന്ന പാലത്തിന്‍െറ അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കുന്നതിലാണ് പ്രശ്നം. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ഇവിടെയും പാലത്തിന്‍െറ പണിയില്‍ പുരോഗതിയുണ്ടെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. അതേസമയം, പാലം തുരുത്തുകാര്‍ക്ക് ഏറെ ആശ്വാസമാകും. തൊട്ടടുത്ത് ആലുവ നഗരം ഉണ്ടായിട്ടും കിലോമീറ്റര്‍ കറങ്ങി സഞ്ചരിച്ചാണ് തുരുത്ത് നിവാസികള്‍ നഗരത്തിലത്തെിയിരുന്നത്. റെയില്‍വേ നടപ്പാലത്തിന് പുറമെ, ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുന്ന വിധത്തിലുള്ള തൂമ്പാത്തോടിന് കുറുകെ ഒരു പാലവും ഒരു ഉരുക്കുപാലവുമാണ് ഉള്ളത്. സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിന്‍െറ രണ്ടാംഘട്ടത്തിന്‍െറ ഭാഗമായി കളമശ്ശേരി എച്ച്.എം.ടി ജങ്ഷനില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള 14 കിലോമീറ്റര്‍ ദൂരമാണ് റോഡിനായി വികസിപ്പിക്കുന്നത്. നിലവില്‍ കളമശ്ശേരി വരെ എത്തിനില്‍ക്കുകയാണ് ആദ്യഘട്ടം. പാലത്തിന്‍െറയും അപ്രോച്ച് റോഡിന്‍െറയും സ്ഥലം ഏറ്റെടുക്കുന്ന മൂന്ന് വില്ളേജുകളുടെ സ്ഥലവില റിപ്പോര്‍ട്ട് നേരത്തേ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ആലുവ താലൂക്കിലെ മൂന്നുവില്ളേജുകളില്‍നിന്ന് 2.65 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ചെങ്ങമനാട് വില്ളേജില്‍നിന്ന് 1.85 ഹെക്ടര്‍, ആലുവ ഈസ്റ്റ് വില്ളേജില്‍നിന്ന് .35 ഹെക്ടര്‍, ചൊവ്വര വില്ളേജില്‍നിന്ന് .45 ഹെക്ടര്‍ സ്ഥലവുമാണ് എടുക്കുക. ചെങ്ങമനാട് വില്ളേജില്‍ സെന്‍റിന് 2.5 ലക്ഷവും ആലുവ ഈസ്റ്റ് വില്ളേജില്‍ സെന്‍റിന് 7.02 ലക്ഷവും ചൊവ്വര വില്ളേജില്‍ സെന്‍റിന് 4.5 ലക്ഷം രൂപയുമാണ് വില നിര്‍ണയിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.