ആലുവ: ക്രൈംബ്രാഞ്ച് എസ്.ഐ എന്ന വ്യാജേന പണം തട്ടിയയാളെ പൊലീസ് പിടികൂടി. ആലുവ അശോകപുരം ചെട്ടിപറമ്പില്‍ വീട്ടില്‍ ബിനുവിനെയാണ് (36) ആലുവ പൊലീസ് പിടികൂടിയത്. കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് യുവാക്കളെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടിയത്. തായിക്കാട്ടുകര സ്വദേശിയായ രണ്ട് യുവാക്കളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി 39,000 രൂപ തട്ടിയെടുത്തിരുന്നു. 10,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കളില്‍ ഒരാളുടെ പിതാവിനെ ഇയാള്‍ ഫോണ്‍ ചെയ്തിരുന്നു. സംശയം തോന്നിയ പിതാവ് ആലുവ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് ബിനുവിനോട് ആലുവ കോടതി പരിസരത്ത് എത്താന്‍ ആവശ്യപ്പെട്ടു. എസ്.ഐ പി.എ. ഫൈസലിന്‍െറ നിര്‍ദേശപ്രകാരം സ്ഥലത്ത് കാത്തുനിന്ന മഫ്തി പൊലീസ് ബിനുവിനെ പിടികൂടുകയായിരുന്നു. ആലുവയിലെ സ്വകാര്യബാങ്കിന്‍െറ എ.ടി.എം സെക്യൂരിറ്റിയാണ് ബിനു. ഇതിനുമുമ്പ് അശോകപുരം ഭാഗത്ത് കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ ഇയാള്‍ പ്രതിയാണ്. സമാനരീതിയില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കാറുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. എസ്.ഐ ലാലു, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷാജി, ജോയി ചെറിയാന്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബിനുവിനെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.