കാക്കനാട്: അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി ആരോഗ്യവകുപ്പിനില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടത്തിയ സിറ്റിങ്ങില്‍ പരാതി പരിഗണിച്ച മനുഷ്യാവകാശ കമീഷന്‍, ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്ന ആരോഗ്യ വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശമാണ് നടത്തിയത്. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാക്കാന്‍ മുഖ്യമന്ത്രി മാത്രം ഉത്സാഹം കാണിച്ചാല്‍ പോരെന്നും ആരോഗ്യ വകുപ്പാണ് ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി.ആര്‍. ക്യഷ്ണയ്യര്‍ യൂത്ത് മൂവ്മെന്‍റാണ് മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഇതുവരെ നടത്തിയ വിശദ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടാന്‍ കമീഷന്‍ തീരുമാനിച്ചു. കൊച്ചി മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷം മുമ്പ് തറക്കല്ലിട്ട കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയിടത്തുതന്നെയാണ്. 35 ഏക്കറാണ് പദ്ധതിക്കായി ഏറ്റെടുത്തതെങ്കിലും ആരോഗ്യവകുപ്പിന്‍െറ ഭാഗത്തുനിന്ന് തുടര്‍ നടപടി ഉണ്ടായില്ല. പദ്ധതിക്കാവശ്യമായ ധനസഹായത്തിന് കേന്ദ്രസര്‍ക്കാറിന് അപേക്ഷ നല്‍കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ആരോഗ്യവകുപ്പ് ചെയ്തിട്ടില്ല. നവംബര്‍ ഒന്നിന് കൊച്ചി മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഒ.പി തുടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഒരു ഡോക്ടറെ പോലും നിയമിക്കാതെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള തട്ടിപ്പാണിത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഒ.പിയാണ് വേണ്ടത്്. കുറഞ്ഞത് കീമോ ചെയ്യാനുള്ള സൗകര്യമെങ്കിലും ഒ.പിയില്‍ വേണം. കൊച്ചി മെഡിക്കല്‍ കോളജ് പേര് മാത്രമുള്ള സ്ഥാപനമാണ്. അവിടത്തെക്കാള്‍ സൗകര്യം എറണാകുളം ജനറല്‍ ആശുപത്രിയിലുണ്ട്. സ്പെഷലിറ്റ്, ഓങ്കോളജിസ്റ്റ്, സ്റ്റാഫ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഒ.പിയാണ് വേണ്ടതെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. തിരുവന്തപുരത്ത് ഒരു വര്‍ഷത്തിനകം മെഡിക്കല്‍ കോളജ് സ്ഥാപിച്ച സര്‍ക്കാറിന് കൊച്ചി മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ആധുനിക ഒ.പി സ്ഥാപിക്കുന്നത് വലിയ പ്രശ്നമല്ല. നിരവധി വ്യവസായ സ്ഥാപങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കൊച്ചിയിലായതിനാല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടും. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ആശുപത്രി അനിവാര്യമാണ്. തിരുവനന്തപുരത്ത് ഇപ്പോള്‍ തന്നെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീചിത്തിര പോലെയുള്ള ആശുപത്രികളുണ്ട്. വടക്കുള്ള രോഗികള്‍ ദുരിതം താണ്ടിയാണ് തിരുവന്തപുരത്ത് ചികിത്സക്കത്തെുന്നത്. നിര്‍ദിഷ്ട അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. പരേതനായ ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യരുടെ അന്ത്യാഭിലാഷം കൂടിയാണ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടെന്നും ജെ.ബി. കോശി വ്യക്തമാക്കി. ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്‍റിനെ പ്രതിനിധീകരിച്ച് പ്രഫ. എം.കെ. സാനു, ജസ്റ്റിസ്് പി.കെ. ഷംസുദ്ദീന്‍, മുന്‍ കലക്ടര്‍ ഡോ. കെ.ആര്‍. വിശ്വംഭരന്‍, ഡോ. എന്‍.കെ. സനല്‍, അഡ്വ. ടി.ബി. മിനി എന്നിവരാണ് മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.