ആലുവ: എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലെ സ്റ്റേഷനുകള്‍ സ്വച്ഛ് സ്റ്റേഷനുകളാക്കി മാറ്റുന്നു. റൂറല്‍ പൊലീസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ എസ്.പി യതീഷ് ചന്ദ്ര ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. റൂറല്‍ ജില്ലയിലെ 50 സ്റ്റേഷനാണ് ഇത്തരത്തില്‍ സ്വച്ഛ് സ്റ്റേഷനാക്കുന്നത്. ഓരോ സ്റ്റേഷനിലെയും പരിസരം ശുചീകരിക്കും. കെട്ടിക്കിടക്കുന്ന കേസുകളും സമയബന്ധിതമായി തീര്‍പ്പാക്കും. പരാതിക്കാരനോടുള്ള പെരുമാറ്റം മുതല്‍ അന്വേഷണത്തില്‍ വരെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുക എന്നതാണ് ലക്ഷ്യം. ഇതിനെ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് എസ്.പി പറഞ്ഞു. ജില്ലയിലെ സ്റ്റേഷനുകള്‍ക്ക് ഐ.എസ്.ഒ നിലവാരം കൈവരിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന്‍െറ ഭാഗമായി ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ രണ്ട് സ്റ്റേഷനുകള്‍ തെരഞ്ഞെടുത്തു. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്റ്റേഷനുകള്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കും. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം വിലയിരുത്തുന്നത്. ഇതിന് ഇവര്‍ ഓരോ മാസവും സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തും. റൂറല്‍ പൊലീസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ എസ്.പി യതീഷ് ചന്ദ്ര പതാക ഉയര്‍ത്തി. പൊലീസ് പരേഡില്‍ അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു. സേനാംഗങ്ങര്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി എന്‍. രാജന്‍, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.ടി. കൃഷ്ണന്‍കുട്ടി, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.പി. ജോസ്, ആലുവ ഡിവൈ.എസ്.പി പി.പി. ഷംസ്, കളമശ്ശേരി എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡന്‍റ് പ്രസന്നകുമാര്‍, റൂറല്‍ ജില്ലയിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.