ജില്ലയില്‍ മൂന്ന് ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ കൂടി –മന്ത്രി ബാബു

കൊച്ചി: ശുചിത്വപൂര്‍ണ മത്സ്യമാര്‍ക്കറ്റുകളുടെ ശൃംഖലയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ മൂന്ന് ആധുനിക മാര്‍ക്കറ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് മന്ത്രി കെ. ബാബു. ജില്ലയില്‍ തീരദേശ വികസന കോര്‍പറേഷന്‍ സ്ഥാപിച്ച അഞ്ചാമത്തെ മാര്‍ക്കറ്റ് മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലടി, മുളന്തുരുത്തി, ഉദയംപേരൂര്‍ എന്നിവിടങ്ങളിലെ മത്സ്യച്ചന്തകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്ന് മന്ത്രി അറിയിച്ചു. ശുചിത്വത്തിനും സുരക്ഷക്കും പ്രാധാന്യം നല്‍കിയാണ് ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 78 കോടി ചെലവില്‍ നിര്‍മിക്കുന്ന 41 മാര്‍ക്കറ്റുകളില്‍ 18 എണ്ണം പൂര്‍ത്തിയായി. 23 മാര്‍ക്കറ്റുകളുടെ നിര്‍മാണം നടന്നുവരുന്നു. സംസ്ഥാനത്ത് 11 മാര്‍ക്കറ്റുകള്‍ കൂടി നിര്‍മിക്കുന്നതിന് 21 കോടിയുടെ പദ്ധതി ദേശീയ മത്സ്യവികസന ബോര്‍ഡിന് സമര്‍പ്പിച്ചിരിക്കുകയാണ്. മൂവാറ്റുപുഴയിലെ ഇരുനില മാര്‍ക്കറ്റ് കെട്ടിടത്തിന് 2.13 കോടിയാണ് ചെലവ്. 33 വിപണന സ്റ്റാളുകള്‍, ലേല ഹാള്‍, മലിനജല സംസ്കരണ പ്ളാന്‍റ്, ഐസ് യൂനിറ്റ് എന്നിവയുള്‍പ്പെടുന്നതാണ് കെട്ടിടം. മത്സ്യഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 580 കോടിയുടെ പദ്ധതികളാണ് തീരദേശ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്നത്. ഇതില്‍ 94.63 കോടിയുടെ പദ്ധതികളും ഈ ജില്ലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.