കാഞ്ഞങ്ങാട്: കാസർകോട് -കാഞ്ഞങ്ങാട് ദേശീയപാതയിൽ തെരുവുവിളക്കുകൾ പ്രവർത്തന ക്ഷമമല്ലാത്തത് രാത്രികാല യാത്രക്കാരെ ഭീതിയിലാക്കി. റോഡിലെ വെളിച്ചക്കുറവ് അപക ടങ്ങൾക്കും കാരണമാകുന്നുണ്ട്. ദേശീയപാതയിൽ മാവുങ്കാലിനടുത്ത പുല്ലൂർ-വിഷ്ണുമംഗലം വളവിൽ വെളിച്ചമില്ലാത്തതിനാൽ അപകടങ്ങൾ തുടർസംഭവങ്ങളായിരുന്നു. രാത്രിയിലാണ് ഇവിടെ മിക്ക അപകടങ്ങളും നടന്നത്. റോഡരികിൽ തന്നെ വീടുകളുള്ളതിനാൽ അപകടത്തിൽപെടുന്ന വാഹനങ്ങൾ വീടുകളിലേക്ക് ഇടിച്ചുകയറിയാൽ വൻ ദുരന്തം സംഭവിക്കും. ചട്ടഞ്ചാൽ കഴിഞ്ഞാൽ ചെർക്കളയിലേക്കുള്ള വളവുകളിലും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല.
നാഷനൽ പെർമിറ്റ് ലോറികളും ദീർഘദൂര വാഹന യാത്രികരുമാണ് രാത്രിയിൽ പലപ്പോഴും അപകടത്തിൽപെടുന്നത്. ഇതുകൂടാതെ ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ദീർഘദൂര ബസുകളിൽ അസമയത്ത് എത്തുന്ന യാത്രക്കാരും തെരുവുവിളക്ക് പ്രകാശിക്കാത്തതിനാൽ ഇരുട്ടിൽപെടുന്ന സ്ഥിതിയാണ്. ദേശീയപാത അറ്റകുറ്റപ്പണി നടത്തുന്ന സമയത്ത് തെരുവുവിളക്കുകൾകൂടി പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാഞ്ഞങ്ങാട് നഗരത്തിൽ കെ.എസ്.ടി.പി റോഡ് നിർമാണ സമയത്ത് സ്ഥാപിച്ച തെരുവുവിളക്കുകളും ദിവസം കഴിയുന്തോറും കണ്ണുചിമ്മുകയാണ്. ഇതുസംബന്ധിച്ച് കെ.എസ്.ടി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് നഗരസഭ അധികൃതർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.