മാഹി: അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പൂഴിത്തല മുതല്‍ കീരിത്തോട് വരെ കടലോരെത്ത മാലിന്യം നീക്കം ചെയ്തു. കടലോരവും കടലും മാലിന്യമുക്തമാക ്കുകയാണ് ഗ്രാമപഞ്ചായത്തിെൻറ ലക്ഷ്യം. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ അഞ്ച് കിലോമീറ്റർ തീരദേശത്തും രണ്ട് കിലോമീറ്റർ കടലിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. റഷ്യയിൽ നിന്നുള്ള ആർ.ടോം, റോമാൻ, എൽനോറ, ആസ്ട്രേലിയയിലെ എല്ലി, നെതർലൻഡിലെ ഇഗ്നോ എന്നിവരാണ് ആയുർവേദ ഡോക്ടർമാരായ ഡോ. ആതിര, ഡോ.അമൃത,സ്റ്റാഫ് സജീഷ് എന്നിവരുടെ സഹായത്തോടെ പൂഴിത്തല മുതൽ കിരീത്തോട് വരെയുള്ള കടൽതീരം ശുചിയാക്കാൻ നാട്ടുകാരോടൊപ്പം പങ്കുചേർന്നത്.
ആയുർവേദ ചികിത്സക്കുവന്ന വിദേശികൾ പത്രവാർത്ത കണ്ടതിനെ തുടർന്നാണ് മാലിന്യ നിർമാർജനത്തിന് സ്വയം മുന്നോട്ടുവന്നത്. മത്സ്യത്തൊഴിലാളി പ്രിയേഷ് മാളിയക്കൽ തോണിയിൽ രണ്ട് കി.മീ. ദൂരത്ത് വലവിരിച്ച് കടലിലുണ്ടായ പ്ലാസ്റ്റിക്കുകൾ തീരത്തെത്തിച്ചു. വലയിൽ 13 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് ലഭിച്ചത്. ഹരിത കർമസേനാംഗങ്ങൾ ഉദ്ദേശം 100 കിലോ കടൽ പ്ലാസ്റ്റിക്കുകൾ വേർതിരിച്ചും കടൽതീരത്തുനിന്ന് നാലര ടൺ മാലിന്യങ്ങൾ ശേഖരിച്ചും പ്ലാസ്റ്റിക് ഷെഡ്രിങ് യൂനിറ്റിൽ പുനരുപയോഗത്തിനായി എത്തിച്ചു.കാലത്ത് തുടങ്ങിയ കടൽ ശുചീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡൻറ് ഇൻ. ചാർജ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു.
മെംബർമാരായ സുധ കുളങ്ങര, വി.പി. ജയൻ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. മോളി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീവൻ, ഷൈനേഷ്, റീന, ഹരിത കർമസേന ലീഡർ എ. ഷിനി, ആശ വർക്കർമാരായ പത്മജ, കമല, യൂത്ത് കോഒാഡിനേറ്റർ മഹേഷ് കുമാർ, കാസിം നെല്ലൊളി, സെബാസ്റ്റ്യൻ മാസ്റ്റർ, ഇഖ്ബാൽ എന്നിവർ സംസാരിച്ചു. തുടർന്ന് കടൽതീരത്തെ വീടുകളിൽ ബോധവത്കരണ സന്ദേശമെത്തിച്ചു. കടലിൽ പ്ലാസ്റ്റിക് തള്ളിയ രണ്ട് സ്ത്രീകൾക്കെതിരെ നോട്ടീസ് നൽകി. കടൽ തീരത്ത് ധാരാളം മദ്യക്കുപ്പികൾ കണ്ടതിനെ തുടർന്ന് എക്സൈസ് വകുപ്പിെൻറ ശ്രദ്ധയിൽ കൊണ്ടുവരാൻ പരാതി നൽകും. ഹരിതകർമസേനക്ക് മാസംതോറും പ്ലാസ്റ്റിക് നൽകാത്ത വീടുകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ട് പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തി. കീരിത്തോടിെൻറ മാലിന്യം കെട്ടിയ ഭാഗം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വൃത്തിയാക്കി. രണ്ടാംഘട്ട ശുചീകരണം 17ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.