തിരുമുടി നിവർന്നു: ആയിരങ്ങൾക്ക് ദർശനപുണ്യമായി മുച്ചിലോട്ടമ്മ

പയ്യന്നൂർ: ധനുമാസ ചൂടിനെ അവഗണിച്ചെത്തിയ ആയിരങ്ങൾക്ക് ദർശനപുണ്യം നൽകി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനാണ് ഞായറാഴ്ച അർധരാത്രിയോടെ സമാപനമായത്. പെരുങ്കളിയാട്ടമില്ലാതെ ആണ്ട് കളിയാട്ടം നടക്കുന്ന മുച്ചിലോട്ട് ഭഗവതിയുടെ തിരുദർശനത്തിന് ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വൈകീട്ട് മൂന്നരയോടെ ക്ഷേത്ര മുറ്റത്ത് കന്നിമൂലയിൽ കൈലാസക്കല്ലിൽ ചെത്തിപ്പൂമാലകളാൽ അലംകൃതമായ തിരുമുടി ഉയർന്നു. ആചാരസ്ഥാനികരും വിശ്വാസികളും അരിയെറിഞ്ഞ് അമ്മയെ വരവേറ്റു.ഈ സമയത്ത് പുരാവൃത്തത്തിലെ ആത്മാഹുതിയെ ഓർമിപ്പിച്ച് വാല്യക്കാർ മേലേരി കൈയേറ്റു. കൈകളിൽ വെള്ളോട്ട് പന്തമേന്തി പൊയ്ക്കണ്ണണിഞ്ഞ ഭഗവതി തകിലിൻെറയും കുഴലിൻെറയും അലൗകിക താളത്തിനനുസരിച്ച് മൂന്ന് തവണ ക്ഷേത്രം വലം വെച്ച് മണിക്കിണറിൽ നോക്കിയ ശേഷം വിശ്വാസികളെ മഞ്ഞക്കുറി നൽകി അനുഗ്രഹിച്ചു.രാത്രി 11.30ന് വെറ്റിലാചാരത്തോടെയാണ് സമാപിച്ചത്.കടന്നപ്പള്ളിയിലെ ഹരിദാസൻ പെരുവണ്ണാനാണ് കോലധാരി. ദൈവം, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലൂർകാളി, വിഷ്ണുമൂർത്തി ,കുണ്ടോർ ചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങളും ഞായറാഴ്ച അരങ്ങിലെത്തി. ഉച്ചക്ക് അന്നദാനവും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.