വീണ്ടും റെയില്‍വേയുടെ ക്രൂരത; പരശുറാമില്‍ നാലു ബോഗികള്‍ വെട്ടിക്കുറച്ചു

കണ്ണൂർ: സാധാരണക്കാരുടെ പകല്‍വണ്ടിയായി അറിയപ്പെടുന്ന പരശുറാമിലെ യാത്രക്കാരോട് വീണ്ടും റെയില്‍വേയുടെ ക്രൂരത. ഓഫീസ്, സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമായ പരശുറാം എക്‌സ്പ്രസ് ബുധനാഴ്ച ഓടിയത് വെറും 17 ബോഗിയും വഹിച്ച്. 21 കോച്ചുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് നാലെണ്ണം കുറച്ചുകൊണ്ട് ഓടിയത്. 21 ബോഗികള്‍ ഉണ്ടായിരുന്നപ്പോള്‍പോലും വന്‍തിരക്ക് അനുഭവപ്പെടുന്ന സ്ഥാനത്താണ് ഇത്രയും കോച്ചുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കുന്നത്. ശ്വാസംമുട്ടി യാത്രചെയ്യേണ്ട ഗതികേടാണ് യാത്രക്കാർക്ക്. രാവിലെയും വൈകീട്ടും ധാരാളം യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനിൽ, അടുത്തായി മിക്ക ദിവസങ്ങളിലും ട്രെയിനുകളിലെ ബോഗികള്‍ വെട്ടിക്കുറച്ച് യാത്രക്കാരെ ദ്രോഹിക്കുന്നത് റെയില്‍വേ തുടരുകയാണ്. ഉള്ള കോച്ചുകളിലാവട്ടെ ദുരിതവും. മഴക്കാലമായതിനാല്‍ കുടപിടിച്ചു യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ള മലബാര്‍ മേഖലയിലെ ട്രെയിനുകളോടുള്ള റെയില്‍വേ അധികാരികളുടെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. തുടര്‍ച്ചയായുള്ള ഈ അവഗണനക്ക് എത്രയുംപെട്ടെന്ന് പരിഹാരം കണ്ടെത്തി ദുരിത യാത്രക്ക് ഒരു അറുതിവരുത്തണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പി.കെ. ബൈജുവും രാജേഷ് കൊല്ലറേത്തും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.