തലശ്ശേരി: ഗ്രൂപ്പുകളിയിൽ വാക്പോരുണ്ടായതിനെ തുടർന്ന് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് യോഗം അലങ്കോലപ്പെട്ടു. ഡി.സി.സി അംഗം കെ. ശിവദാസന്‍ ഓഫിസിനുള്ളില്‍ കുത്തിയിരിപ്പ് പ്രഖ്യാപിച്ചതോടെയാണ് യോഗം അലങ്കോലമായത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാക്കൾ തട്ടിക്കയറി. തിങ്കളാഴ്ച വൈകീട്ട് ആറിന് മുകുന്ദ് മല്ലർ റോഡിലെ എൽ.എസ്. പ്രഭു മന്ദിരത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെയാണ് ഗ്രൂപ്പുകാർ തമ്മിൽ വാക്കേറ്റമുണ്ടായത്. ആര് വിളിച്ചിട്ടാണ് വാര്‍ത്തയെടുക്കാന്‍ വന്നതെന്ന് ചോദിച്ചാണ് ഡി.സി.സി സെക്രട്ടറി അഡ്വ. സി.ടി. സജിത്ത് മാധ്യമപ്രവർത്തകർക്കുനേരെ തട്ടിക്കയറിയത്. എ ഗ്രൂപ് നേതാവ് കെ. ശിവദാസൻ, ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാന്‍ പി. വടക്കുമ്പാട്, ഭാരവാഹികളായ ഗഫൂര്‍ മനയത്ത്, വി.കെ.ബി. റഹീം, അനസ് ചാലില്‍ തുടങ്ങിയവര്‍ ബ്ലോക്ക് കോണ്‍ഗ്രസ് യോഗത്തിനെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ക്ഷണിക്കാതെ യോഗത്തിനെത്തിയവര്‍ പുറത്തുപോകണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് ഇന്‍ ചാര്‍ജ് എം.പി. അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. എന്തുകൊണ്ട് വിളിച്ചില്ലെന്ന് ആൻറണി ഗ്രൂപ്പുകാര്‍ ചോദിച്ചപ്പോള്‍ ഇറക്കിവിടുമെന്നായി എതിര്‍പക്ഷം. ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഞങ്ങള്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയാണെന്ന് കെ. ശിവദാസന്‍ അറിയിച്ചു. കെ. ശിവദാസന്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. ഓഫിസിന് പുറത്ത് കാമറയുമായി എത്തിയ മാധ്യമ പ്രവർത്തകരെ കണ്ടതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തേക്ക് വന്ന് ആക്രോശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.