പി.എസ്.സി റാങ്ക്​ലിസ്​റ്റില്‍ പേരുണ്ട്, സർക്കാർ നിയമനം നൽകുന്നില്ലെന്ന് റാങ്ക് ഹോള്‍ഡർമാർ

തലശ്ശേരി: പി.എസ്.സി റാങ്ക്ലിസ്റ്റില്‍ പേര് വന്നിട്ടും നിയമനം ലഭിക്കാതെ ഉദ്യോഗാർഥികൾ. എൽ.ഡി ടൈപിസ്റ്റ് 388/2014 കാറ്റഗറിയിലുള്ളവരാണ് റാങ്ക്ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രമിരിക്കെ ജോലിക്കായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത്. 388/2014, 045/2015 എന്നീ കാറ്റഗറിയിലുള്‍പ്പെട്ട എൽ.ഡി ടൈപിസ്റ്റ്, ക്ലര്‍ക്ക് ടൈപിസ്റ്റ് എന്നിവരുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2016 ആഗസ്റ്റ് 31നാണ്. എന്നാല്‍, ലിസ്റ്റ് വന്ന് മൂന്നു വര്‍ഷമാകുേമ്പാഴും ലഭിച്ചത് വളരെ കുറവ് നിയമനം മാത്രമാണ്. 370ഓളം പേര്‍ കണ്ണൂര്‍ ജില്ലയിലെ ലിസ്റ്റിലുണ്ട്. ഇതില്‍ ഓപണ്‍ കാറ്റഗറിയില്‍ ശരാശരി 63 പേര്‍ക്കാണ് ജോലി ലഭിച്ചത്. വയനാട് ജില്ലയില്‍ 179 പേരുള്ളതില്‍ ഓപണ്‍ കാറ്റഗറിയില്‍ ജോലി ലഭിച്ചത് 32 പേര്‍ക്കാണ്. ഇത്രയും നിയമനങ്ങള്‍ നടന്നത് തന്നെ ഓരോ ജില്ലയിലെയും ഉദ്യോഗാർഥികള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയും വിവരാവകാശ പത്രിക നല്‍കിയുമൊക്കെയാണ്. പ്രളയദുരിതം, തെരഞ്ഞെടുപ്പ്, സാമ്പത്തികമാന്ദ്യം എന്നൊക്കെ പറഞ്ഞ് മാസങ്ങളോളം ഒഴിവുകളില്ലാതെ കടന്നുപോയിട്ടുണ്ട്. എന്നാൽ, പഴയ 2012 കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേര്‍ക്കും ജോലി ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്തുകളില്‍ എൽ.ഡി ടൈപിസ്റ്റ് തസ്തിക അനുവദിച്ചുകൊണ്ട് ഒരു നിശ്ചിത ശതമാനം ഒഴിവിലേക്ക് 2016ലെ ലിസ്റ്റിലുള്‍പ്പെട്ടവരെയും പരിഗണിക്കണമെന്നാണ് ഉദ്യോഗാർഥികള്‍ ആവശ്യപ്പെടുന്നത്. റാങ്ക്ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രമാണുള്ളത്. എന്നാൽ, നിയമനങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെ ജൂലൈ ആറിന് എൽ.ഡി ടൈപിസ്റ്റ് പി.എസ്.സി പരീക്ഷ വീണ്ടും നടത്താനൊരുങ്ങുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ പി.എസ്.സി പരീക്ഷകളും സര്‍ക്കാര്‍ നടത്തുന്നത്. ഇതിനുപുറമെ പഞ്ചായത്ത് തലത്തില്‍ ദിവസക്കൂലിക്ക് എൽ.ഡി ടൈപിസ്റ്റ് തസ്തികകള്‍ തുടരുന്നുമുണ്ട്. നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കുമുൾപ്പെടെ റാങ്ക് ഹോൾഡർമാർ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ആരുംതന്നെ കൃത്യമായൊരു മറുപടി നല്‍കുന്നില്ല. എന്തിനാണ് സര്‍ക്കാര്‍ ഇത്രയും കടുത്ത അവഗണന തങ്ങളോട് കാണിക്കുന്നതെന്നാണ് ഉദ്യോഗാർഥികളായ തലശ്ശേരി ചിറക്കര സ്വദേശി ദീപ്ത സുകുമാരനും വയനാട് താമസക്കാരി സുജിഷയും ചോദിക്കുന്നത്. ലിസ്റ്റിലുള്ളവരില്‍ 85 ശതമാനം പേരും വനിതകളാണ്. പ്രായപരിധി കഴിഞ്ഞതിനാല്‍ ഇതില്‍ പലര്‍ക്കും അടുത്ത പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ ലിസ്റ്റ് കാലാവധി കഴിയും മുമ്പ് സര്‍ക്കാര്‍ നിയമനം നല്‍കണമെന്നാണ് റാങ്ക് ഹോള്‍ഡർമാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.