രാഘവൻ മാഷിൻെറ കൈപിടിച്ച് കണ്ണൂർ: വലിയകത്ത് മൂസയെ എരഞ്ഞോളി മൂസയായി പരകായ പ്രവേശനം നടത്തിയത് നാടൻശീലിൻെറ കുലപ തി രാഘവൻ മാഷായിരുന്നു. മാഷിൻെറ അരുമശിഷ്യനായിരുന്നു മൂസ. തലശ്ശേരിയിൽ ചുമടെടുക്കാനും കൈവണ്ടി വലിക്കാനും എത്തിയ മൂസ തൊഴിലിൻെറ ഇടവേളകളിലും മറ്റുമായി പി.കെ. ആബൂട്ടിയൂടെ നേതൃത്വത്തിലുള്ള മട്ടാമ്പ്രത്തെ ടെലിച്ചറി മ്യൂസിക് ക്ലബിേലക്ക് ഓടിയെത്തും. അവിടെ പാട്ടുകാരുടെയും സംഗീതജ്ഞരുടെയും കൂടിച്ചേരലിൽ മൂസയും ഇടംതേടി. ക്ലബിലെ നിത്യസന്ദർശകനായ കെ. രാഘവൻ മാഷുമായി അടുത്ത് ഇടപഴകിത്തുടങ്ങിയ മൂസയുടെ ഇശലൊത്ത ശബ്ദം മാഷിനെ ആകർഷിച്ചു. മാഷ് മൂസയെ മിനുക്കിയെടുത്ത് ആകാശവാണിയിൽ എത്തിച്ചു. ആകാശവാണി ആർടിസ്റ്റാകാനുള്ള അപേക്ഷാഫോറം പൂരിപ്പിക്കാൻ നേരം മാഷ് വീട്ടുപേര് ചോദിച്ചു. വലിയകത്ത് മൂസ, എരഞ്ഞോളി എന്നായിരുന്നു പറഞ്ഞത്. എന്നാൽ, മാഷ് ഫോറത്തിലെഴുതി മൂസ എരഞ്ഞോളി! ആകാശവാണിയിലൂടെ മൂസയുടെ ശബ്ദം പുറത്തുവന്നു. മക്കത്തുദിത്തൊളിവെ... എന്ന പാട്ടാണ് ആദ്യമായി പാടിയത്. മൂസയുടെ ഗുരുവും വഴികാട്ടിയുമായിരുന്ന എഴുത്തുകാരൻ ഒ. ആബുമാഷിൻെറ വരികളായിരുന്നു ഇത്. രാഘവൻ മാഷിൻെറ സംഗീതത്തിൽ ആകാശവാണിയിലൂെട മൂസ പാടിയ കണ്ണീർ മാളിക തീർത്തു, ഒരു കണ്ണാടിമാളിക തീർത്തു, വിധിയുടെ കല്ലേറ് കൊണ്ടുടയാനായി എന്ന പാട്ട് ഏറ്റവും ജനകീയമായിരുന്നു. പി.എസ്. നമ്പീശേൻറതായിരുന്നു രചന. മാഷ് ശിഷ്യന് പ്രത്യേക പരിഗണന നൽകിയിരുന്നു. ആകാശവാണിയിൽ ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും നാടകഗാനങ്ങളുമായി നിരവധി ഗ്രാമഫോൺ െറേക്കാഡുകൾ മൂസയുേടതായി പിറന്നു. മാഷ് കൈപിടിച്ചുയർത്തിയില്ലെങ്കിൽ ഈ വളർച്ച തനിക്കുണ്ടാകുമായിരുന്നില്ലെന്ന് മൂസ പറയാറുണ്ട്. ഏഴാം കടലിനക്കരെ 1974 ഡിസംബറിൽ മൂസയും സംഘവും മുംബൈയിൽനിന്ന് ദുബൈയിലേക്ക് കപ്പൽ കയറി. അന്ന് ദുബൈ ഇന്നത്തെ വളർച്ചയിലേക്ക് പിച്ചവെക്കുന്ന കാലമായിരുന്നു. 45 വർഷത്തിനിടെ 450ലേറെ തവണ ഗൾഫിലെത്തി വിവിധ ഇടങ്ങളിൽ പരിപാടി അവതരിപ്പിച്ച ഏക ഇന്ത്യൻ പാട്ടുകാരനും കലാകാരനും എന്ന ബഹുമതി മൂസക്ക് സ്വന്തം. ഗൾഫിൽ 1000ത്തിലേറെ വേദികളിൽ പരിപാടി അവതരിപ്പിച്ചതിൻെറ ആഘോഷമായി 1001 രാവുകൾ എന്നപേരിൽ മെഗാഷോ നടത്താനുള്ള തയാറെടുപ്പിലായിരുന്നു അേദ്ദഹം. ആറു പതിറ്റാണ്ടിനിടക്ക് നാട്ടിലും മറുനാട്ടിലുമായി 20,000ൽപരം വേദികളിൽ പാട്ടിൻെറ നിലാമഴപെയ്തു. ഡൽഹി, കൊൽക്കത്ത, ബംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലൊക്കെ നിരവധി വേദികളിൽ പാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.