ജീവിതച്ചുമടും താങ്ങി

കണ്ണൂർ: വീട്ടിലെ ദാരിദ്യ്രത്തിൻെറ നടുവിൽ നട്ടംതിരിഞ്ഞ മൂസ 11ാം വയസ്സിലാണ് കുടുംബം പുലർത്താൻ എരഞ്ഞോളിയിലെ ഒ.സ ി.പി തീപ്പെട്ടി കമ്പനിയിൽ ജോലിക്കായി എത്തുന്നത്. മാസം അഞ്ചു രൂപയായിരുന്നു വരുമാനം. 11 അംഗങ്ങളുള്ള തൻെറ കുടുംബത്തിൻെറ വിശപ്പിൻെറ വിളി അകറ്റാൻ തേൻറതായ പങ്കും പാട്ടിനിടയിൽ പകുത്തുനൽകി. 19ാം വയസ്സിൽ അന്നംതേടി മൂസ തലശ്ശേരി മട്ടാമ്പ്രം മാർക്കറ്റിലെത്തി ചുമട്ടുകാരൻെറ കുപ്പായമണിഞ്ഞു. ജീവിതച്ചുമടും താങ്ങിവന്ന മൂസ തൻെറ ലാവണം തലശ്ശേരിയാക്കി. 21ാം വയസ്സിൽ മട്ടാമ്പ്രത്തെ കുഞ്ഞാമിനയെ മണവാട്ടിയാക്കി തലശ്ശേരി പുയ്യാപ്പളയായി. വിവാഹത്തോടെ പാട്ടിനെ ഗൗരവമായി കണ്ടു. ചുമട്ടുതൊഴിലിനൊപ്പം പാട്ടിൻെറ വഴിയിലും അദ്ദേഹം നടന്നു. തലശ്ശേരിയുടെ തെരുവുകളിൽ കൈവണ്ടി ആഞ്ഞുവലിക്കുമ്പോൾ മനസ്സുനിറയെ പാട്ടിൻെറ ഈരടികളായിരുന്നു. സഹപ്രവർത്തകർക്കൊപ്പം ഒഴിവുവേളകളിൽ മൂസ പാട്ടുപാടി തൻെറ ജീവിതഭാരത്തിൻെറ ചുമടിറക്കുകയായിരുന്നു. നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ ശ്രീനാരായണ ഗുരുവിൻെറ ജയന്തി ആഘോഷം മൂസയുടെ പാട്ടുജീവിതത്തിൻെറ ഉദയംകൂടിയായി. അരങ്ങേറ്റുപറമ്പ് ശ്രീനാരായണ മഠത്തിൻെറ ഗുരുജയന്തി ആഘോഷവേദി ആദ്യ അരങ്ങായി. ''അരിമുല്ലപ്പൂ മണമുള്ളോളെ അഴകിൽ ഏറ്റം ഗുണമുള്ളോളെ'' എന്ന വരികൾ മൂസ പാടി കലക്കി. തൻെറ പാട്ടുവേദിയായ ഒരു കല്യാണവീട്ടിൽ വെച്ച് സി.സി. ബാലനെയും കെ.ടി. വാസുവിനെയും കാണുന്നതോടെയാണ് കൊച്ചുമൂസ ഒരു പൊതുവേദിയുമായി ബന്ധപ്പെടുന്നത്. ബീഡിത്തൊഴിലാളികളായ അവർ എരഞ്ഞോളി ഗ്രാമീണ കലാസമിതിയുടെ ഭാരവാഹികളും നാടക കലാപ്രവർത്തകരുമായിരുന്നു. അവർ കലാസമിതിയിലേക്ക് ക്ഷണിച്ച് സമിതിയിൽ അംഗമാക്കി. അവരുടെ നാടകങ്ങളുടെ സ്ഥിരം പാട്ടുകാരനായി മാറി. ബാഫഖി തങ്ങളുടെ പൊരുത്തം കേരളരാഷ്ട്രീയത്തിലെ ഇൗടുറ്റവ്യക്തിത്വമായിരുന്ന സീതിസാഹിബിൻെറ മരണം മൂസക്കയുടെ ജീവിതവഴിയിൽ വഴിത്തിരിവായി മാറിയത് ഒരു ചരിത്രമാണ്. വലിയ പാട്ടുകാരനൊന്നുമല്ലാതിരുന്ന കാലം മൂസക്ക് പൊടുന്നെനയാണ് ഒരു ഗാനമാലപിക്കാൻ അവസരമൊരുങ്ങിയത്. സീതിസാഹിബിൻെറ നിര്യാണത്തിൽ നടന്ന അനുശോചനയോഗമാണ് പാട്ടിന് വേദിയായത്. അദ്ദേഹത്തിൻെറ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് എഴുതിയ ഗാനം പാടാൻ ആളെ തിരയവെയാണ് മൂസയെ യോഗസ്ഥലത്ത് കണ്ടത്. പാടിനടക്കുന്ന മൂസയെ പലരും നിർബന്ധിച്ചു. മടിച്ചുമടിച്ചാണെങ്കിലും മൂസ ദൗത്യമേറ്റെടുത്തു. തലശ്ശേരി കടപ്പുറത്ത് തടിച്ചുകൂടിയ വൻ ജനാവലിക്ക് മുന്നിൽനിന്ന് മൂസ വിതുമ്പലോടെ ആ ഗാനമാലപിച്ചു. മുസ്ലിം ലീഗി‍ൻെറ അമരക്കാരനായ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, സി.കെ.പി. ചെറിയ മമ്മുകേയി എന്നിവർ ഉപവിഷ്ടരായ വേദിയായിരുന്നു അത്. പാടിത്തീർന്നപ്പോൾ ബാഫഖി തങ്ങൾ അരികിലേക്ക് വിളിച്ച് മൂസയോട് ഇനിയും പാടണം, നന്നാകും എന്നുപറഞ്ഞ് ആശിർവദിച്ചത് മഹാഭാഗ്യവും വലിയ അനുഗ്രഹവുമായാണ് മൂസക്ക കണ്ടിരുന്നത്. അദ്ദേഹത്തിൻെറ പൊരുത്തമാണ് തന്നെ ഇവിടംവരെ എത്തിച്ചതെന്ന് മൂസക്ക പറയാറുണ്ട്്. സി.എച്ച്. മുഹമ്മദ് കോയയുടെ ഇഷ്ടഗായകനായിരുന്നു മൂസ. ''ഒാമന മുഹമ്മദിനെ ഒാത്തിനയച്ചില്ല...'' എന്ന പാട്ട് നിരവധി തവണയാണ് തന്നോടൊപ്പം വാഹനത്തിലും മറ്റുമിരുത്തി സി.എച്ച് പാടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.