കള്ളവോട്ട്​ ആരോപണം തള്ളി മുസ്​ലിം ലീഗ്​

കണ്ണൂർ: കള്ളവോട്ട് പുറത്തായതിലുള്ള ജാള്യതമറക്കാനുള്ള സി.പി.എം വെപ്രാളത്തിൻെറ ഭാഗമാണ് ലീഗ് പ്രവർത്തകർ കള്ളവോ ട്ട് ചെയ്തുവെന്ന പ്രചാരണമെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി വാർത്താക്കുറിപ്പിൽ അറിയിച്ചു. മാടായി പഞ്ചായത്തിലെ 69, 70 ബൂത്തുകളിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങൾ വസ്തുതകൾ എന്താണെന്ന് പഠിക്കാതെയാണ്. ആശിഖ് എന്നയാൾ 69ാമത് ബൂത്തിൽ വോട്ട് ചെയ്യാൻ വരിനിൽക്കുന്നതും തുടർന്ന് പ്രിസൈഡിങ് ഓഫിസറോട് സംസാരിച്ചശേഷം തിരിച്ചുപോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. ബൂത്ത് െലവൽ ഓഫിസർ നൽകിയ സ്ലിപ്പുമായി വോട്ടുചെയ്യാൻ വന്ന ആശിഖ് തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ തിരിച്ചുപോകുന്നതാണിത്. തുടർന്ന് കാർഡുമായി വന്ന് വരിനിന്ന് വോട്ട് ചെയ്തു. ഒറ്റവോട്ട് മാത്രമാണ് ചെയ്തത്. മുഹമ്മദ് ഫായിസ് എന്നയാൾ ഒന്നിലേറെ തവണ വോട്ട് ചെയ്തു എന്നതാണ് മറ്റൊരാരോപണം. ഫായിസ് ലീഗിൻെറ ഒരുഘടകത്തിലും അംഗമല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ഇടതുപക്ഷ അനുഭാവിയാണെന്നാണ് പ്രാദേശിക പാർട്ടി നേതൃത്വം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കള്ളവോട്ട് ആരോപണം ശരിയാണെങ്കിൽ അത് ആരുടെ പ്രേരണയാലാണെന്നും ആർക്കുവേണ്ടിയാണെന്നും വ്യക്തമാക്കേണ്ടത് ഫായിസാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം മുസ്ലിം ലീഗിനെ തകർക്കാൻ മണ്ഡലം എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന കുത്സിതശ്രമങ്ങളും ഫായിസിൻെറ ഇടതുപക്ഷബന്ധവും കൂട്ടിവായിക്കുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാകും. പാമ്പുരുത്തിയിൽ ലീഗ് ഒട്ടേറെ കള്ളവോട്ടുകൾ ചെയ്തുവെന്നതാണ് മറ്റൊരു ആരോപണം. രാവിലെ മുതൽ വൈകീട്ടുവരെ ഒരു ബുദ്ധിമുട്ടുമില്ലാതെ എൽ.ഡി.എഫ് ഏജൻറ് ബൂത്തിലുണ്ടായിരുന്നു. അപ്പോഴൊന്നും ആരോപണമുന്നയിക്കാതെ പെട്ടെന്ന് സി.പി.എം നേതാക്കൾക്കുണ്ടായ ഈ ബോധോദയം പരിഹാസ്യമാണ്. മുസ്ലിം ലീഗുകാർ കള്ളവോട്ട് ചെയ്യാറില്ലെന്നും ചെയ്തുവെന്ന് തെളിഞ്ഞാൽ നടപടി എടുക്കുന്നതിന് വൈമനസ്യമില്ലെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.