പയ്യന്നൂർ: ശക്തമായ കാറ്റിലും മഴയിലും രാമന്തളിയില്‍ വ്യാപകനാശം. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകിയും പൊട്ടിയും വീണാണ് വീടുകള്‍ക്കും മറ്റും നാശം സംഭവിച്ചത്. ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് വൈദ്യുതിയും മുടങ്ങി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. കുന്നരു സ്‌കൂളിന് സമീപത്തെ പി.പി. കാര്‍ത്യായനിയുടെ ഓടുമേഞ്ഞ വീടിൻെറ മേല്‍ക്കൂര തെങ്ങ് വീണ് വീട് തകര്‍ന്നു. തകര്‍ന്ന ഭാഗത്തെ മുറിയില്‍ ആരുമില്ലാതിരുന്നതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. കുരിശുമുക്കിലെ പി.വി. ശാന്തയുടെ വീടിന് മുകളില്‍ തെങ്ങുവീണ് ഓടുമേഞ്ഞ ഷെഡ് ഭാഗികമായി തകര്‍ന്നു. രാമന്തളി പി.എച്ച്.സിക്ക് സമീപത്തെ കൊല്ലംപറമ്പില്‍ തോമസിൻെറ മതിലും ഷീറ്റ്‌മേഞ്ഞ പോര്‍ച്ചും അയല്‍വാസിയുടെ മാവ് വീണ് തകര്‍ന്നു. കുന്നരുമില്ലിന് സമീപം പഞ്ചായത്ത് നിർമിച്ച പറോത്തുരുത്തി മത്സ്യത്തൊഴിലാളി വിശ്രമകേന്ദ്രത്തിൻെറ ഓടുകള്‍ കാറ്റില്‍ പറന്നുപോയി. ജില്ല പഞ്ചായത്തിൻെറ മത്സ്യവളര്‍ത്തു പദ്ധതിക്കായി ഉപയോഗിക്കുന്ന ഫ്രീസര്‍ ഓടുകള്‍ വീണ് തകര്‍ന്നു. വില്ലേജ് ഓഫിസര്‍ പി. സുധീര്‍കുമാറിൻെറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലങ്ങളിലെത്തി. കുരിശുമുക്ക് പ്രദേശത്ത് പത്തോളം ഇടങ്ങളില്‍ വൈദ്യുതി ലൈനുകള്‍ മരംവീണ് തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.