കണ്ണൂർ: ബി.എൽ.ഒമാരുടെ ഗ്രൂപ്പിൽ പ്രചാരണ പോസ്റ്റിട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ജില്ല തെരഞ്ഞെടുപ്പ് ഒാഫിസർകൂടിയായ ജില്ല കലക്ടർ സസ്പെൻഡ് ചെയ്തു. കണ്ണൂർ കലക്ടറേറ്റിലെ ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ പ്രകാശനെയാണ് സസ്പെൻഡ് ചെയ്തത്. പയ്യന്നൂരിലെ ബി.എൽ.ഒമാരുടെ ഗ്രൂപ്പിലാണ് കഴിഞ്ഞദിവസം ഇദ്ദേഹം പ്രചാരണസ്വഭാവമുള്ള പോസ്റ്റിട്ടത്. അരിവാൾചുറ്റിക നക്ഷത്രം പതിച്ച മുണ്ടുകൾ വിൽപനക്കെത്തിയിട്ടുണ്ട്, ആവശ്യമുള്ളവർ വിളിക്കണം എന്നായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. 180ഒാളം ബി.എൽ.ഒമാരുള്ള ഗ്രൂപ്പിൽ തെരഞ്ഞെടുപ്പ് ചുമലതയുള്ള കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. നടപടിക്ക് വിധേയനായ പ്രകാശൻ നേരത്തെ പയ്യന്നൂരിലായിരുന്നു പ്രവർത്തിച്ചത്. പിന്നീട് ഇയാളെ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റിട്ട സമയത്തുതന്നെ ബി.എൽ.ഒമാർ പരാതിപ്പെട്ടതോടെ ഇദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ഗ്രൂപ്പിൽനിന്ന് ലെഫ്റ്റാകുകയും ചെയ്തിരുന്നു. എന്നാൽ, പല അംഗങ്ങളും പോസ്റ്റിൻെറ സ്ക്രീൻ ഷോട്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് അയക്കുകയും പരാതിപ്പെടുകയും ചെയ്തു. ഇതേതുടർന്നാണ് കലക്ടർ നടപടിയെടുത്തത്. ബി.എൽ.ഒമാർക്ക് നിർദേശങ്ങൾ നൽകുന്നതിനുള്ള ഗ്രൂപ്പിൽ മറ്റൊരുതരത്തിലുള്ള പോസ്റ്റുകളും ഇടരുതെന്ന് കർശന നിർദേശവും നൽകിയിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിൽ പ്രചാരണ പോസ്റ്റ് ഇട്ടത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള നീക്കത്തിൻെറ ഭാഗമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.