കണ്ണൂർ: പൊൻകതിർ മെഗാ എക്സിബിഷനിലെ രണ്ടാം ദിനം നടന്ന കലാപരിപാടികൾ പെൺകരുത്താൽ ശ്രദ്ധേയമായി. നാടകത്തിലും നാടൻപാട്ടിലും നൃത്തത്തിലും കലാപരിപാടികളിലുമെല്ലാം സ്ത്രീകൾ മാത്രമായിരുന്നു താരങ്ങൾ. പയ്യാമ്പലം ഗവ. വനിത ടി.ടി.ഐ വിദ്യാർഥിനികൾ അവതരിപ്പിച്ച സംഗീത ശിൽപത്തോടെയാണ് രണ്ടാം വാർഷികാഘോഷത്തിലെ രണ്ടാംദിന കലാപരിപാടികൾക്ക് തുടക്കമായത്. 'രാഗസായാം' എന്ന പേരിൽ നാടൻ പാട്ടുകൾ അവതരിപ്പിച്ച മഹിള സമഖ്യ സൊസൈറ്റിയുടെ മഹിള ശിക്ഷൺ കേന്ദ്രത്തിലെ വിദ്യാർഥിനികളുടെ പ്രകടനം പ്രഫഷനൽ കലാകാരന്മാരെ വെല്ലുന്നതായിരുന്നു. നാടൻ പാട്ടുകളുടെ താളത്തിൽ നാൽപതോളം വിദ്യാർഥിനികൾ ആടുകയും പാടുകയും ചെയ്തപ്പോൾ കാണികളായ പി.കെ. ശ്രീമതി എം.പി, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ എന്നിവരും സ്റ്റേജിൽ കയറി ചുവടു വെച്ചു. കോഴിക്കോട്ടെ പൊലീസ് വനിത സെൽ (റൂറൽ) ഒരുക്കിയ 'അനന്തരം ആനി' എന്ന സ്ത്രീ ശാക്തീകരണ നാടകത്തിലെ പുരുഷ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് വനിതകൾ തന്നെയായിരുന്നു. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും അവഗണനകളും വിഷയമായ നാടകം സ്ത്രീകൾ ശക്തിയായി മുന്നോട്ടുവരണമെന്ന ആഹ്വാനമുയർത്തി. ദേവിക സജീവും ഭിന്നശേഷിക്കാരിയായ വിസ്മയ പട്ടുവവും അവതരിപ്പിച്ച നൃത്തങ്ങളോടെയാണ് രണ്ടാം ദിവസത്തെ കലാപരിപാടികൾ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.