ഇരിക്കൂർ: എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്നറിയാനിരിക്കെ, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിെൻറ രാഷ്ട്രപതി പുരസ്കാർ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ മൂവായിരത്തോളം വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നഷ്ടപ്പെടാൻ സാധ്യത. എസ്.എസ്.എൽ.സി വരെയുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്ക് ലഭിക്കുന്ന ബഹുമതിയാണ് രാഷ്ട്രപതി പുരസ്കാർ. രാഷ്ട്രപതി പുരസ്കാർ ലഭിക്കുന്ന വിദ്യാർഥിക്ക് എസ്.എസ്.എൽ.സി പരീക്ഷക്ക് 24 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. ഉന്നതപഠനത്തിന് വെയിറ്റേജുമുണ്ട്. പ്രീ ടെസ്റ്റും പ്രായോഗിക പരീക്ഷയും എഴുത്തുപരീക്ഷയും കഴിഞ്ഞാൽ മാത്രമേ രാഷ്ട്രപതി പുരസ്കാറിന് അർഹത ലഭിക്കൂ. വിദ്യാർഥികളുടെ സാമൂഹിക സേവന മനോഭാവം കൂടി പുരസ്കാരത്തിന് പരിഗണിക്കും. മുൻ വർഷങ്ങളിൽ മാർച്ച് രണ്ടാം വാരംതന്നെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി എത്തിയിട്ടും ഡിസംബറിൽ നടന്ന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനായിട്ടില്ല. ഈയാഴ്ച ഫലം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രപതി പുരസ്കാറിന് അർഹരായ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതേസമയം, രാഷ്ട്രപതി ഭവനിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാലാണ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് വൈകുന്നതെന്നാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധികൃതർ നൽകുന്ന മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.