കണ്ണൂർ: കേരളത്തിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് 15,000 രൂപവരെ ആരോഗ്യ ഇൻഷുറൻസും രണ്ടു ലക്ഷം രൂപവരെ അപകടമരണ ഇൻഷുറൻസും സൗജന്യമായി നൽകുന്ന ആവാസ് പദ്ധതിക്കായുള്ള പേരുചേർക്കൽ നടപടി ആരംഭിച്ചതായി ജില്ല ലേബർ ഓഫിസർ (എൻഫോഴ്സ്മെൻറ്) അറിയിച്ചു. തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന ബയോമെട്രിക് ആവാസ് കാർഡുകളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് നൽകുന്നത്. പല തൊഴിലുടമകളും സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ആവാസ് കാർഡ് എടുക്കാൻ അനുവദിക്കാത്തതായി പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് ലേബർ ഓഫിസർ അറിയിച്ചു. ജില്ലയിലെ വിവിധ തൊഴിലിടങ്ങളിലും തൊഴിലാളികളുടെ ആവാസ കേന്ദ്രങ്ങളിലും എൻറോൾമെൻറ് ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് നാലു മുതൽ 7.30വരെ സിവിൽ സ്റ്റേഷൻ അനക്സിലുള്ള ജില്ല ലേബർ ഓഫിസിലും പേര് ചേർക്കാൻ അവസരമുണ്ടാകും. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ തൊഴിലുടമകൾ മുന്നോട്ടുവരണമെന്നും അദ്ദേഹം അറിയിച്ചു. ഫോൺ: 0497-2700353 (ജില്ല ലേബർ ഓഫിസ്), 7736511128 (ആവാസ് കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.