ജില്ലയിലെ റേഷൻ കടകളിലും ഇ പോസ്​ യന്ത്രങ്ങൾ യാഥാർഥ്യമാകുന്നു

കണ്ണൂർ: റേഷൻ കടകളിലെ ക്രമക്കേടുകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇ പോസ് യന്ത്രങ്ങൾ ജില്ലയിലും യാഥാർഥ്യമാകുന്നു. കണ്ണൂർ താലൂക്കിൽ തിരഞ്ഞെടുക്കപ്പെട്ട 45 റേഷൻ കടകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഇ പോസ് യന്ത്രങ്ങൾ ജില്ലയിലെ കൂടുതൽ കടകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഏപ്രിൽ 15നകം പൂർണമായി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതി​െൻറ ഭാഗമായി റേഷൻ കടകളിലെ സഹായികൾക്കുള്ള പരിശീലനം പലയിടങ്ങളിലായി നടക്കുന്നുണ്ട്. ഇ പോസ് യന്ത്രങ്ങൾ സ്ഥാപിച്ച റേഷൻ കടകളിൽനിന്ന് ഏപ്രിൽ ആദ്യവാരം മുതൽ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കടയിലെത്തി വിരലടയാളം പതിപ്പിക്കണം. റേഷന്‍ കാര്‍ഡില്‍ പേരുള്ള, ആധാര്‍ കാര്‍ഡുമായി പേരു ബന്ധിപ്പിച്ചവര്‍ എത്തിയാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ ലഭിക്കുകയുള്ളൂ. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയതി​െൻറ ഭാഗമായാണ് ഇ പോസ് യന്ത്രങ്ങള്‍ റേഷൻ കടകളില്‍ സ്ഥാപിക്കുന്നത്. കണ്ണൂർ ജില്ലയിലെ 858 റേഷൻ കടകളിൽ യന്ത്രം സ്ഥാപിക്കുന്നതിനുള്ള നടപടി പൂർത്തിയായതായി ജില്ല സെപ്ലെ ഓഫിസർ പി.വി. രമേശൻ 'മാധ്യമ'ത്തോട് പറഞ്ഞു. ആദ്യഘട്ടത്തിൽ കണ്ണൂർ താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട 45 റേഷൻ കടകളിൽ ഇ- പോസ് യന്ത്രങ്ങൾ സ്ഥാപിച്ചു. കണ്ണൂർ താലൂക്കിൽ ആകെ 231 റേഷൻ കടകളാണുള്ളത്. ഇതിനായി 200 മെഷീനുകൾ എത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ റേഷൻകട ഉടമകൾക്കും ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെ തീയതികളിൽ മെഷീൻ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുമെന്ന് ജില്ല സെപ്ലെ ഓഫിസർ അറിയിച്ചു. ഇവ സ്ഥാപിച്ചുകഴിഞ്ഞാല്‍ ആധാറുമായി പേരു ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ റേഷന്‍ വാങ്ങാനാകൂ. കാര്‍ഡുടമയോ പേരുചേര്‍ത്തിട്ടുള്ളതോ ആയ അംഗങ്ങള്‍ക്കു റേഷന്‍ കടയിലെത്തി വാങ്ങാം. മറ്റൊരാളുടെ പേരിലുള്ള കാര്‍ഡുമായെത്തി റേഷന്‍ വാങ്ങുന്ന പ്രവണതയും ഇതോടെ അവസാനിക്കും. ഹൈദരാബാദ് ആസ്ഥാനമായ 'വിഷന്‍ടെക്' എന്ന കമ്പനിയാണ് യന്ത്രങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. യന്ത്രംവഴി റേഷന്‍ വാങ്ങുന്നതോടെ ഭക്ഷ്യസാധനങ്ങളുടെ അളവ്, വിതരണ കേന്ദ്രത്തിലെ സ്റ്റോക്ക് എന്നിവ ഉടന്‍ സപ്ലൈകോ കേന്ദ്രത്തിലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. റേഷൻ കടകളിൽ ബാക്കിയുള്ള സാധനങ്ങളുടെ സ്റ്റോക്ക് കണക്കിലെടുത്ത് മാത്രമേ അടുത്ത മാസം സാധനങ്ങൾ റേഷൻ കടകളിൽ അനുവദിക്കുകയുള്ളൂ. ഓരോ റേഷന്‍ കടകളിലെയും കൃത്യമായ സ്റ്റോക്ക് ഇതോടെ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാകും. റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ ഒഴിവാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.