സഞ്ചരിക്കാത്ത ദൂരത്തിന്​ പണം ഇൗടാക്കുന്നു; ബസുകളുടെ ഫെയര്‍ സ്​റ്റേജ് നിർണയത്തിൽ അപാകത

കാസർകോട്: പുതുക്കിയ ബസ് ചാർജ് നിലവില്‍വന്നിട്ടും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിശ്ചയിച്ച ഫെയര്‍‌സ്റ്റേജില്‍ മാറ്റം വരുത്താത്തതിനാൽ യാത്രക്കാരിൽനിന്ന് സഞ്ചരിക്കാത്ത ദൂരത്തിന് പണം ഇൗടാക്കുന്നതായി പരാതി. ജില്ലയിൽ ബസുകളുടെ ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ അപാകത പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജില്ല കൗണ്‍സില്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി. രണ്ടര കിലോമീറ്ററിനാണ് ഒരു ഫെയര്‍‌സ്റ്റേജ് നിശ്ചയിച്ചിട്ടുള്ളത്. ഇത് മിനിമം ചാർജ് 20 പൈസ ഉള്ളപ്പോഴോ അതിനും മുമ്പോ നിലവിൽവന്നതാണ്. ചില സ്റ്റേജിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരം ഉണ്ടാകുന്നില്ല. പ്രധാനപ്പെട്ട ടൗണോ സ്റ്റേഷനുകളോ വന്നാല്‍ അവിടെയും സ്റ്റേജ് നിശ്ചയിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ചിലപ്പോള്‍ നാലു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏഴര കിലോമീറ്ററി​െൻറ ചാർജ് നല്‍കേണ്ടിവരുന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളുടെ ഫെയർസ്റ്റേജ് അടിസ്ഥാനമാക്കിയാണ് ഒാടുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ദീർഘദൂര സർവിസുകൾക്ക് തിരുവനന്തപുരം കളിയിക്കാവിള മുതല്‍ തലപ്പാടിവരെയുള്ള ദൂരം കണക്കാക്കിയാണ് ഫെയര്‍‌സ്റ്റേജ് നിശ്ചയിച്ചിട്ടുള്ളത്. വലിയ ടൗണുകള്‍ അടിസ്ഥാനമാക്കി സ്റ്റേജ് നിശ്ചയിച്ചതുകാരണം ഫാസ്റ്റ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ മിക്ക സ്റ്റോപ്പുകളും റിക്വസ്റ്റ് സ്റ്റോപ്പുകളാക്കി പത്തും ഇരുപതും കിലോമീറ്റര്‍ അപ്പുറത്തുള്ള സ്റ്റോപ്പുകളുടെ നിരക്കാണ് യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്. ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകൾ കാഞ്ഞങ്ങാട്-നീലേശ്വരം 10 കിലോമീറ്റര്‍ യാത്രക്ക് 17 രൂപയും കാഞ്ഞങ്ങാട്-പെരിയ 12 കിലോമീറ്റര്‍ യാത്രക്ക് 16 രൂപയുമാണ് ഫെബ്രുവരി 28വരെ ഇൗടാക്കിയിരുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഈ രണ്ടിടങ്ങളിലേക്കും 18 രൂപയാണ് ഈടാക്കുന്നത്. സഞ്ചരിക്കുന്ന ദൂരവും യാത്രനിരക്കും തമ്മില്‍ ഒരു ബന്ധവുമുണ്ടാകുന്നില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.