കാസർകോട്: ബേക്കലിന് സമീപം വീണ്ടും ട്രെയിനിന് കല്ലേറുണ്ടായി. യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. 12686 നമ്പർ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് നേരെയാണ് ബുധനാഴ്ച വൈകീട്ട് 5.20ഒാടെ കല്ലേറുണ്ടായത്. കോട്ടിക്കുളം-ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ലേഡീസ് കമ്പാർട്ട്മെൻറിലെ യാത്രക്കാരായിരുന്ന കാഞ്ഞങ്ങാട് കൊവ്വൽസ്റ്റോറിലെ ഉമ ജഗദീഷ് (42), തൃക്കരിപ്പൂർ തങ്കയം ശ്രീനിലയത്തിലെ ഡി. ധന്യ (32) എന്നിവർക്കാണ് തലക്ക് പരിക്കേറ്റത്. വണ്ടിയുടെ മുൻഭാഗത്തുനിന്നാണ് കല്ലേറ് വന്നതെന്ന് യാത്രക്കാർ പറയുന്നു. എൻജിൻ കഴിഞ്ഞ് രണ്ടാമതായിരുന്നു സ്ത്രീകളുടെ ജനറൽ കമ്പാർട്ട്മെൻറ്. കല്ലേറിനെ തുടർന്ന് ട്രെയിൻ അൽപസമയം ബേക്കൽ സ്റ്റേഷന് സമീപം നിർത്തിയിട്ടു. ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ സംരക്ഷണസേന എ.എസ്.െഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ബേക്കൽ പൊലീസും സ്ഥലത്ത് പരിശോധന നടത്തി. കോട്ടിക്കുളം, പള്ളിക്കര മേഖലയിൽ ഇതിനുമുമ്പ് രണ്ടുതവണ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.