വാഹനാപകടങ്ങളിൽ പിഞ്ചുകുഞ്ഞടക്കം രണ്ട്​ മരണം

പാപ്പിനിശ്ശേരി/തളിപ്പറമ്പ്: ജില്ലയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ പിഞ്ചുകുഞ്ഞടക്കം രണ്ടുപേർ മരിച്ചു. തളിപ്പറമ്പിൽ ഓട്ടോയും ടിപ്പറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞും പാപ്പിനിശ്ശേരി ചുങ്കത്ത് കാറിടിച്ച് വഴിയാത്രക്കാരനുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30ഓടെ തളിപ്പറമ്പ്-ആലക്കോട് സംസ്ഥാനപാതയില്‍ പുഷ്പഗിരി ദര്‍ശന ധ്യാനകേന്ദ്രത്തിന് മുന്നിലുണ്ടായ അപകടത്തിലാണ് നടുവില്‍ സ്വദേശി ആമ്പിലാട്ട് വീട്ടില്‍ വേണുഗോപാല​െൻറയും അര്‍ച്ചനയുടെയും മകനായ ആരോമല്‍ എന്ന ആരവ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആരവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കുന്നതിനായി മഴൂരിലെ അര്‍ച്ചനയുടെ വീട്ടില്‍നിന്ന് പിതാവ് ഗോവിന്ദനോടൊപ്പം ഓട്ടോറിക്ഷയില്‍ വരുകയായിരുന്നു. റോഡിലുണ്ടായിരുന്ന തെരുവുനായെ രക്ഷിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ ആലക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. പരിക്കേറ്റ ആരവ്, പി.വി. ഗോവിന്ദൻ (62), അർച്ചന (30) എന്നിവരെ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരവിനെ രക്ഷിക്കാനായില്ല. ഓട്ടോഡ്രൈവറെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെ ചുങ്കം ബസ് സ്റ്റോപ്പിന് സമീപം കാഞ്ഞങ്ങാടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറിടിച്ചാണ് പാപ്പിനിശ്ശേരി സ്വദേശി ചെറുകുന്നത്തിനകത്ത് നൂറുദ്ദീൻ (70) മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറി​െൻറ ബോണറ്റിന് മുകളിലും പിന്നീട് റോഡിലേക്കും തെറിച്ച് വീഴുകയായിരുന്നു. ഉടൻതന്നെ കണ്ണൂരിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുവി​െൻറ വിവാഹനിശ്ചയാവശ്യത്തിന് പോകുന്ന വഴിയാണ് അപകടത്തിൽപെട്ടത്. പാപ്പിനിശ്ശേരി പഴയ കോട്ടൺസിനടുത്ത് കച്ചവടക്കാരനാണ് നൂറുദ്ദീൻ. ജമാ അത്തെ ഇസ്ലാമി വളപട്ടണം ഘടകത്തിൽ കാർക്കൂൻ ആണ്. മയ്യിത്ത് പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചതിരിഞ്ഞ് പാപ്പിനിശ്ശേരി കാട്ടിലെ പള്ളി ഖബറിടത്തിൽ സംസ്കരിക്കും. ഭാര്യ: റംല. മക്കൾ: ശരീഫ് (ഡ്രൈവർ, ഹിദായത്ത് ഇംഗ്ലീഷ് സ്കൂൾ), റഹ്മത്ത്, ആയിഷ, സുമയ്യ. മരുമക്കൾ: അബൂഞ്ഞി, മുഹമ്മദ്, റിയാസ്, ആബിദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.